കോപ്പ അമേരിക്കയോടെ ലയണൽ മെസി അർജന്റീനിയൻ ദേശീയ ടീമിൽ നിന്ന് പടിയിറങ്ങുമെന്ന് റിപ്പോർട്ടുകൾ; ഇതിഹാസങ്ങൾ മുൻപും ടീമിനോട് വിട പറഞ്ഞിട്ടുണ്ടെന്ന് സ്കലോണി

ലിയോണല്‍ സ്‌കലോണി – ലിയോണല്‍ മെസി കൂട്ടുകെട്ട് അര്‍ജന്റൈന്‍ ഫുട്‌ബോളിന് സാധ്യമായ കിരീടങ്ങളെല്ലാം ഇതിനോടകം സമ്മാനിച്ചു കഴിഞ്ഞു. കോപ്പ അമേരിക്കയും ഫൈനലിസിമയും ലോകകപ്പും നേടിയാണ് മെസ്സിയും സ്‌കലോണിയും സമ്പൂര്‍ണരായത്. ലോകകപ്പോടെ വിരമിക്കുമെന്ന് മെസിയും ഡി മരിയയും ഓട്ടമെന്‍ഡിയുമെല്ലാം സൂചിപ്പിച്ചിരുന്നെങ്കിലും സീനിയര്‍ താരങ്ങള്‍ ചാമ്പ്യന്‍ ടീമിനൊപ്പം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

ഈ വര്‍ഷത്തെ കോപ്പ അമേരിക്കയോടെ മെസി, ഡി മരിയ, ഓട്ടമെന്‍ഡി തുടങ്ങിയവര്‍ വിരമിക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതുകൊണ്ടുതന്നെ മെസിക്ക് ശേഷം അര്‍ജന്റൈന്‍ ഫുട്‌ബോളിന്റെ ഭാവി എന്താവുമെന്നാണ് ആരാധകരുടെ ആശങ്ക. അര്‍ജന്റൈന്‍ ഫുട്‌ബോള്‍ മെസിക്ക് അപ്പുറത്തേക്ക് ചിന്തിക്കണമെന്നാണ് കോച്ച് സ്‌കലോണി പറുന്നത്. ഇതിഹാസതാരങ്ങളുടെ പടിയിറക്കം സ്വാഭാവികമാണെന്നും സ്‌കലോണി പറഞ്ഞു.

മെസിക്ക് ശേഷമുള്ള അര്‍ജന്റീനയെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ സ്‌കലോണി. പടിയിറക്കം വേദനയുണ്ടാക്കുമെന്നാണ് അദ്ദേഹം പറയുന്നത്. സ്‌കലോണിയുടെ വാക്കുകള്‍. ”ഇതിഹാസതാരങ്ങള്‍ മുന്‍പും അര്‍ജന്റൈന്‍ ടീമിനോട് വിടപറഞ്ഞിട്ടുണ്ട്. റുഗേരിയും മറഡോണയുമെല്ലാം കളി നിര്‍ത്തിയപ്പോഴും അര്‍ജന്റൈന്‍ ടീം മുന്നോട്ട് പോയി. മെസിയടക്കമുള്ളവര്‍ ദേശീയ ടീമിനായി എല്ലാം സമര്‍പ്പിച്ചവരാണ്. അവരുടെ പടിയിറക്കം വേദനയുണ്ടാക്കും എന്നുറപ്പാണ്. മെസിക്ക് ശേഷവും അര്‍ജന്റൈന്‍ ടീമിന് മുന്നോട്ടുപോകണം. അതിനായി മികച്ചൊരു സംഘത്തെ വാര്‍ത്തെടുക്കണം.” സ്‌കലോണി പറഞ്ഞു.

കോപ്പയിലും ഫൈനലിസിമയിലും ലോകകപ്പിലുമെല്ലാം മെസിയുടെ കരുത്തിലായിരുന്നു അര്‍ജന്റീനയുടെ മുന്നേറ്റം. ഡി മരിയായവട്ടേ കോപ്പ, ലോകകപ്പ് ഫൈനലുകളിലും ഫൈനലിസിമയിലും ഗോള്‍ നേടിയ ഏകതാരവും. ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിന് ശേഷം പരിശീലക സ്ഥാനം ഒഴിയുകയാണെന്ന് സ്‌കലോണി സൂചിപ്പിച്ചിരുന്നു. അര്‍ജന്റൈ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം കോപ അമേരിക്ക വരെ തുടാന്‍ തീരുമാനിക്കുകയായിരുന്നു. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply