സൗദി അറേബ്യയിൽ ബസ് ഡ്രൈവർമാർക്ക് യൂണിഫോം ഏർപ്പെടുത്തുന്നു. ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് യൂണിഫോമിന് അംഗീകാരം നൽകിയത്. പ്രത്യേക ആവശ്യത്തിനായുള്ള ബസുകൾ, വാടക ബസുകൾ, സ്കൂൾ ബസുകൾ, അന്താരാഷ്ട്ര സർവിസ് ബസുകൾ എന്നിവയിലെ ഡ്രൈവർമാർക്ക് ഈ നിയമം ബാധകമാണ്. ബസ് ഗതാഗത മേഖലയിലെ അടിസ്ഥാന ആവശ്യകതയെന്ന നിലയിലാണ് ഡ്രൈവർമാർക്ക് യൂണിഫോം ഏർപ്പെടുത്താൻ അതോറിറ്റി തീരുമാനിച്ചത്. ഏപ്രിൽ 27 മുതൽ നിയമം പ്രാബല്യത്തിൽ വരും.
പുരുഷ ബസ് ഡ്രൈവർമാരുടെ യൂണിഫോം സൗദി ദേശീയ വസ്ത്രമായ തോബാണ്. കൂടെ ഷൂവും നിർബന്ധമാണ്. തലയിൽ ശമാഗ്/ഗത്റ എന്നിവ ധരിക്കാം. അതില്ലെങ്കിൽ തൊപ്പി ധരിക്കണം. തൊപ്പിയുടെ നിറം കറുത്തതാകണം. ദേശീയ വസ്ത്രമല്ലെങ്കിൽ കറുത്ത പാന്റ്സും ബെൽറ്റും ഷൂവും നീളൻ കൈയുള്ള നീല ഷർട്ടുമാണ് യൂനിഫോം.
സ്ത്രീകൾക്കുള്ള യൂനിഫോം ഒന്നുകിൽ പർദ്ദ (അബായ)യും ഷൂവുമാണ്. ശിരോവസ്ത്രമോ തൊപ്പിയോ ധരിക്കാം. തൊപ്പി കറുത്തതായിരിക്കം. പർദ്ദ ധരിക്കുന്നില്ലെങ്കിൽ കറുത്ത നീളമുള്ള പാൻറും കറുത്ത ബെൽറ്റും ഷൂവും നീളൻ കൈയുള്ള നീല ഷർട്ടും ധരിക്കണം. കൂടാതെ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും എബ്ലവും ഡ്രൈവറുടെ പേരും ഫോട്ടോയും പതിച്ച തിരിച്ചറിയൽ കാർഡും പുരുഷ, സ്ത്രീ ഡ്രൈവർമാർ ധരിക്കണം.
ഡ്രൈവർമാർക്കുള്ള യൂനിഫോം ബസ് ഗതാഗത മേഖലയിൽ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്താനും ഈ സുപ്രധാന സേവനങ്ങളുടെ പൊതുവായ രൂപവും മതിപ്പും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണെന്നും അതോറിറ്റിയുടെ വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഇത് സഹായിക്കുമെന്നും അതോറിറ്റി പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

