സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങളുടെ ലംഘനം ; പരിശോധന കർശനമാക്കി അധികൃതർ

സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങളുടെ ലംഘനം നടത്തുന്നവരെ പിടികൂടുന്നതിനുള്ള നിരീക്ഷണ സ്‌കോഡുകൾ വിവിധ പ്രദേശങ്ങളിൽ ശക്തമായി തുടരുന്നു. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ കഴിഞ്ഞ ഒരാഴ്ച്ച നടത്തിയ റെയ്‌ഡുകളിൽ 16,161 ലേറെ നിയമ ലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പിടികൂടിയവരിൽ 10,575 പേർ താമസ രേഖ (ഇഖാമ) നിയമ ലംഘകരും 3,726 പേർ അതിർത്തി സുരക്ഷാ ചട്ട ലംഘനം നടത്തിയവരും 1,860 പേർ തൊഴിൽ നിയമം ലംഘനം നടത്തിയവരുമാണെന്ന് അധികൃതർ അറിയിച്ചു. അതിർത്തി കടന്ന് രാജ്യത്തേക്ക് നുഴഞ്ഞു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 967 പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ 57 ശതമാനം എത്യോപ്യക്കാരും 39 ശതമാനം യമനികളും 4 ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 22 പേരെ സുരക്ഷാ വകുപ്പ് പിടികൂടിയതായും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്. ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 1 മില്യൺ വരെ റിയാൽ (260,000 ഡോളർ) പിഴ ലഭിക്കുമെന്നും നിയമലംഘകരുടെ വാഹനങ്ങളും സ്വത്തുക്കളും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. രാജ്യത്തുള്ള നിയമ ലംഘനം ശ്രദ്ധയിൽ പെടുന്നവർ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മക്കയിൽ ഹജ്ജ് നിയമ,നിർദേശങ്ങൾ ലംഘനം നടത്തുന്നവരെ പിടികൂടാനും ശക്തമായ പരിശോധന തുടരുകയാണ്. കഴിഞ്ഞയാഴ്ച നിയമലംഘനം നടത്തിയ 20,000 ത്തിലേറെ വിസിറ്റ് വിസക്കാർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിച്ചതായി പൊതുസുരക്ഷാ വിഭാഗവും വ്യക്തമാക്കി. മേയ് 23 മുതൽ വിസിറ്റ് വിസക്കാരെ മക്കയിൽ പ്രവേശിക്കാനോ അവിടെ താങ്ങാനോ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

ദുൽഹജ്ജ് 15 വരെ വിലക്ക് പ്രാബല്യത്തിലുണ്ടാവും. വിസിറ്റ് വിസക്കാർ മക്കയിലേക്ക് വിലക്കുള്ള കാലത്ത് പോവുകയോ അവിടെ തങ്ങുകയോ ചെയ്യരുത്. നിയമം ലംഘിക്കുന്ന വർക്കെതിരെ ശിക്ഷാ നടപടികൾ എടുക്കുന്നതിൽ ഒരു വിട്ടുവീഴ്ച്ചയും ചെയ്യില്ലെന്ന് ആഭ്യന്തര മന്ത്രാലം അറിയിച്ചു. ഹജ്ജ് സീസണായതിനാൽ മക്കയിലും മദീനയിലും പഴുതടച്ചുള്ള പരിശോധനയാണ് അധികൃതർ നടത്തുന്നത്. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply