തീർഥാടകർക്ക് മക്കയിൽ 24 മണിക്കൂറും ആരോഗ്യസേവനം ഒരുക്കി സൗദി ആരോഗ്യ മന്ത്രാലയം. മസ്ജിദുൽ ഹറാമിൽ പ്രാർഥനക്കെത്തുന്നവർക്കായി പ്രത്യേകമായി മൂന്ന് മെഡിക്കൽ എമർജൻസി സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് മക്ക ഹെൽത്ത് അഫയേഴ്സ് ഡയറക്ടറേറ്റ് മേധാവി ഡോ. വെയ്ൽ മൊതൈർ അറിയിച്ചു. ഹറമിലെ കിങ് ഫഹദ് വികസന ഭാഗത്തെ ഒന്നാം നിലയിലും സഫ ഗേറ്റ് എന്നറിയപ്പെടുന്ന സൗദി പോർട്ടിക്കോയിലും അജിയാദ് പാലത്തിന് സമീപമുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലുമാണ് തീർഥാടകർക്കായി മൂന്ന് മെഡിക്കൽ എമർജൻസി സെന്ററുകൾ ഒരുക്കിയിട്ടുള്ളത്.
റമദാനിൽ മക്കയിലും മദീനയിലും പള്ളികളിലെത്തുന്ന വിശ്വാസികൾക്ക് പ്രാഥമിക പരിചരണം, ആരോഗ്യബോധവത്കരണ സേവനങ്ങൾ എന്നിവ ഹെൽത്ത് ജനറൽ അതോറിറ്റി എല്ലാവർഷവും നൽകുന്നതാണ്. റമദാന്റെ മുന്നോടിയായി മന്ത്രാലയത്തിന്റെ ഇത്തരം സീസണൽ സേവനങ്ങൾ കാര്യക്ഷമമാക്കാൻ എല്ലാവിധ ഒരുക്കവും ആദ്യമേ പൂർത്തിയാക്കിയിരുന്നു. മസ്ജിദുൽ ഹറമിൽ ആറ് ടീമുകളായി വിഭജിച്ച് ആംബുലൻസ് സേവനം അടക്കമുള്ള ആരോഗ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി 170 സന്നദ്ധപ്രവർത്തകരാണ് രംഗത്തിറങ്ങിയിട്ടുള്ളത്.
മക്കയിലും മദീനയിലും തീർഥാടകർക്ക് മികച്ച ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി ‘സവാഹിദ്’ പദ്ധതിയുടെ ഭാഗമായി ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് പ്രത്യേകം പരിശീലനം നൽകിയിട്ടുണ്ടെന്ന് മക്ക ഹെൽത്ത് അഫയേഴ്സ് വളൻറിയർ ആൻഡ് കമ്യൂണിറ്റി ഡെവലപ്മെൻറ് ഡയറക്ടർ മഹാസെൻ ഷുഐബ് പറഞ്ഞു. റമദാനിൽ ഒരു ദിവസം 200 മുതൽ 900വരെ ആളുകൾക്ക് ആരോഗ്യ പരിചരണം നൽകുന്നുണ്ടെന്നും ആവശ്യമെങ്കിൽ വിദഗ്ദ്ധ ചികിത്സക്കായി വിവിധ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

