ഗാസയിൽനിന്ന് സാധാരണക്കാരായ ജനങ്ങളെ കുടിയിറക്കാനുള്ള നീക്കങ്ങളെ അനുവദിക്കാനാവില്ലെന്ന് സൗദി അറേബ്യ. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനുമായി നടത്തിയ ചർച്ചയിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനാണ് രാജ്യത്തിന്റെ ശക്തമായ നിലപാട് വ്യക്തമാക്കിയത്. അറബ്-അമേരിക്കൻ യോഗത്തോട് അനുബന്ധിച്ച് ജോർഡൻ തലസ്ഥാനമായ അമ്മാനിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഗാസയിലും പരിസരങ്ങളിലും ഇസ്രായേൽ സൈനികാക്രമണം വർധിപ്പിക്കുന്നത് തടയാനും അതിന് സമ്മർദം ചെലുത്താനുമുള്ള മാർഗങ്ങളെ സംബന്ധിച്ച് ഇരുവരും ചർച്ചചെയ്തു.
മാനുഷിക പ്രതിസന്ധി രൂക്ഷമാകുന്നത് തടയണം. മാനുഷിക, ദുരിതാശ്വാസ, വൈദ്യസഹായം എന്നിവ എത്തിക്കാൻ സാധ്യമായ പോംവഴികൾ കണ്ടെത്തണം. ഗാസയിലെ നിവാസികളുടെ നിർബന്ധിത കുടിയൊഴിപ്പിക്കലിനെ സൗദി ശക്തമായി തള്ളിക്കളയുകയാണെന്നും സൗദി വിദേശകാര്യ മന്ത്രി വ്യക്തമാക്കി. സിവിലിയന്മാരെ ഏതെങ്കിലും വിധത്തിൽ ലക്ഷ്യമിടുന്നതിനോ അടിസ്ഥാന സൗകര്യങ്ങളും അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന സുപ്രധാന താൽപര്യങ്ങളും തടസ്സപ്പെടുത്തുന്നതിനോ ഉള്ള നടപടികളെ സൗദി ശക്തമായി അപലപിച്ച കാര്യവും വിദേശകാര്യ മന്ത്രി ഓർമിപ്പിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

