സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ അന്താരാഷ്ട്ര സർവീസുകൾക്ക് തുടക്കം കുറിച്ചു. കമ്പനിയുടെ ആദ്യ ഉദ്ഘാടന വിമാനം ലണ്ടൻ ഹീത്രോ വിമാനത്താവളത്തിൽ എത്തിച്ചേർന്നു. ആർ.എക്സ് 401 എന്ന ആദ്യ വിമാനം റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ 3:15-ന് പുറപ്പെട്ട് രാവിലെ 7:30-നാണ് ലണ്ടനിലെ ഹീത്രോയിൽ ലാൻഡ് ചെയ്തത്.
2030 ആകുമ്പോഴേക്കും റിയാദിൽ നിന്ന് 100-ൽ അധികം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഗോള ശൃംഖല സ്ഥാപിക്കാനുള്ള സൗദിയുടെ വിഷൻ 2030 ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഈ പുതിയ വിമാനക്കമ്പനിയുടെ പ്രവർത്തനം. സൗദി വ്യോമയാന മേഖലയിലെ ഒരു സുപ്രധാന ചുവടുവെപ്പായി ഇത് കണക്കാക്കപ്പെടുന്നു. പൊതു നിക്ഷേപ ഫണ്ടിന് (PIF) കീഴിലാണ് റിയാദ് എയർ പ്രവർത്തിക്കുന്നത്. വ്യോമയാന, ലോജിസ്റ്റിക് സേവനങ്ങൾക്കുള്ള ഒരു ആഗോള കേന്ദ്രമായി രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
ഒക്ടോബർ 26 മുതൽ ലണ്ടൻ ഹീത്രോ വിമാനത്താവളത്തിലേക്ക് ദിവസേന സർവീസുകൾ ആരംഭിക്കുമെന്നും, താമസിയാതെ ദുബായിലേക്കും വിമാന സർവീസുകൾ തുടങ്ങുമെന്നും കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ബോയിങ്ങിൽ നിന്നുള്ള പുതിയ വിമാനങ്ങൾ ലഭിക്കുന്നതിന് മുന്നോടിയായി, പൂർണ്ണമായ പ്രവർത്തന സന്നദ്ധത കൈവരിക്കുന്നതിനുള്ള പ്രവർത്തന പരിപാടിയുടെ ഭാഗമായി ‘ജമീല’ എന്ന് പേരിട്ടിരിക്കുന്ന ഒരു സ്പെയർ ബോയിംഗ് 787-9 വിമാനം ഉപയോഗിച്ചാണ് നിലവിൽ സർവീസുകൾ നടത്തുന്നത്.
ലോകോത്തര നിലവാരമുള്ള വിമാനക്കമ്പനിയായി മാറുന്നതിലൂടെ സൗദിയെ ലോകവുമായി ബന്ധിപ്പിക്കാനും വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കാനുമുള്ള യാത്രയുടെ തുടക്കമാണ് ഈ ആദ്യ സർവീസെന്ന് റിയാദ് എയർ സി.ഇ.ഒ. ടോണി ഡഗ്ലസ് പറഞ്ഞു. ദുബായ് പോലുള്ള പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയാണ് ഈ ഉദ്ഘാടന യാത്ര. 2025 ലെ ശൈത്യകാല, 2026 ലെ വേനൽക്കാല സീസണുകൾക്കായുള്ള പുതിയ ലക്ഷ്യസ്ഥാനങ്ങൾ വരും ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

