ലോകകപ്പ് ; സൗദി അതിർത്തി കടക്കാൻ മുൻകൂർ അനുമതിയും, റിസർവേഷനും ഇല്ലാത്തവരെ തിരിച്ചയക്കും
സൗദി : ലോക കപ്പിന്റെ ഭാഗമായി സൗദിയിൽ നിന്നും ഖത്തറിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്നവർക്ക് നിർദേശം നൽകി പൊതു സുരക്ഷാ വിഭാഗം. അതിർത്തി വഴി യാത്ര ചെയ്യേണ്ടതിനാൽ സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ മുൻകൂർ അനുമതി നേടണമെന്നും, ബസ് മാർഗം യാത്ര ചെയ്യുന്നവർ മതിയായ റിസർവേഷൻ രേഖകൾ കയ്യിൽ കരുതണമെന്നുമാണ് അധികൃതർ നിർദേശം നൽകിയിരിക്കുന്നത്. അനുമതി നേടാത്ത വാഹനങ്ങളും, റിസർവേഷൻ രേഖകൾ ഇല്ലാതെ യാത്ര ചെയുന്ന ആളുകളെയും അതിർത്തി കടക്കാൻ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
സൗദി-ഖത്തർ അതിർത്തിയിൽ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് പൊതുസുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകിയത്. ഖത്തർ പാർക്കിങ്ങിൽ റിസർവേഷൻ നേടിയതുൾപ്പെടെയുള്ള എല്ലാ രേഖകളും ഹാജരക്കണം. അല്ലാത്ത വാഹനങ്ങളെ അതിർത്തിയിലെത്തുന്നതിന് മുമ്പായി തിരിച്ചയക്കുമെന്ന് സൗദി പൊതുസുരക്ഷാ വിഭാഗം അറിയിച്ചു.
സൽവ അതിർത്തിയിൽ വാഹനം പാർക്ക് ചെയ്ത് ബസ് സർവീസുകളെ ആശ്രയിക്കുന്നവർക്ക് ബസുകളിൽ യാത്ര ചെയ്യുന്നതിനുള്ള റിസർവേഷൻ രേഖകളും ഉണ്ടായിരിക്കണം. മതിയായ ബസ് റിസർവേഷൻ രേഖകൾ ഹാജരാക്കാത്തവരെയും ചെക്ക് പോസ്റ്റിൽ തടയുമെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു.
സ്വന്തം വാഹനങ്ങളിൽ ഖത്തറിലേക്ക് പോകുന്നവർ യാത്രയുടെ പന്ത്രണ്ട് മണിക്കൂർ മുമ്പ് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടൽ വഴി വാഹന പെർമിറ്റ് നേടിയിരിക്കണമെന്നതാണ് പ്രധാന നിബന്ധന. ഹയ്യാ കാർഡില്ലാതെയും ജി.സി.സി താമസ രേഖലയിലുള്ളവർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയ സാഹചര്യത്തിലാണ് നിബന്ധനകൾ കർശനമാക്കിയത്.