ലോകകപ്പിനൊപ്പം ആരാധകർക്കായി ടൂർണമെന്റ് സംഘടിപ്പിച്ച് ഫിഫ

ദോഹ∙: ലോകകപ്പിനിടെ ആരാധകർക്കായി ടൂർണമെന്റ് സംഘടിപ്പിച്ച്  ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. ഫിഫയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ലോകകപ്പിനിടെ ആരാധകർക്കായി ഫുട്‌ബോൾ ടൂർണമെന്റ് നടത്തുന്നത്. അൽബിദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയിലാണ് 4 നാൾ നീളുന്ന ടൂർണമെന്റ് നടത്തുന്നത്. ബ്രസീലിയൻ ഇതിഹാസം കഫുവാണ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തത്. ലെഗസി അംബാസഡർമാരും ടൂർണമെന്റിൽ പങ്കെടുത്തു.

ലോകകപ്പിൽ മത്സരിക്കുന്ന 32 രാജ്യങ്ങളിൽ നിന്നുളള ആരാധകരെ തിരഞ്ഞെടുത്ത് 32 ടീമുകളായി തിരിച്ചാണ് മത്സരം. ലോകകപ്പിന്റെ അതേ മത്സരക്രമം പാലിക്കുന്നു. ഡിസംബർ 2 നാണ് ഫൈനൽ. ഉദ്ഘാടന ദിനമായ ഇന്നലെ ഗ്രൂപ്പ് ഘട്ടത്തിൽ 8 മത്സരങ്ങളാണ് നടന്നത്. ആദ്യ മത്സരം ഖത്തറും ഇക്വഡോറും തമ്മിലായിരുന്നു.

എതിരില്ലാത്ത 6 ഗോളുകൾക്ക് ഖത്തർ ടീം ജയിച്ചു. ഇംഗ്ലണ്ട്-ഇറാൻ പോരാട്ടത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ഇംഗ്ലണ്ട് ജേതാക്കളായി. സെനഗൽ-നെതർലന്റ് (2-3), ഫ്രാൻസ്-ഓസ്‌ട്രേലിയ (2-0), യുഎസ്എ-വെയിൽസ് (0-0), അർജന്റീന-സൗദി അറേബ്യ (2-1), മെക്‌സിക്കോ-പോളണ്ട് (2-5), ഡെൻമാർക്ക്-തുനീസിയ (0-2) എന്നിങ്ങനെയാണ് മത്സരഫലങ്ങൾ. 18 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ടൂർണമെന്റിൽ അവസരം നൽകിയത്.ഏത് ടീമിനെയാണോ പ്രതിനിധീകരിക്കുന്നത് ആ രാജ്യത്തെ പൗരന്മാരോ താമസക്കാരോ ആയിരിക്കണമെന്നതായിരുന്നു നിബന്ധന. ഖത്തറിന്റെ അമച്വർ ഫുട്‌ബോൾ സമൂഹത്തിൽ നിന്നുള്ള വിദഗ്ധരാണ് റഫറിമാർ.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply