ഖത്തറിൽ പുതിയ ട്രാഫിക് നിയമങ്ങൾ പ്രഖ്യാപിച്ചു; ട്രാഫിക് പിഴതുകകളിൽ കുടിശിഖയുള്ളവർക്ക് യാത്രാ വിലക്ക്

രാജ്യത്തെ ട്രാഫിക് നിയമങ്ങൾ പരിഷ്‌കരിച്ച് കൊണ്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപനം നടത്തി.

ഇതിന്റെ ഭാഗമായി പ്രധാനമായും താഴെ പറയുന്ന മാറ്റങ്ങളും, പുതിയ നിയമങ്ങളുമാണ് ഖത്തറിലെ ട്രാഫിക് നിയമങ്ങളിൽ നടപ്പിലാക്കുന്നത്:

  • 2024 മെയ് 22 മുതൽ ഖത്തറിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് വാഹനങ്ങൾ കൊണ്ട് പോകുന്നതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിൽ നിന്നുള്ള പ്രത്യേക പെർമിറ്റ് നിർബന്ധമാക്കുന്നതാണ്. ഇത്തരം പെർമിറ്റ് ലഭിക്കേണ്ട വാഹനങ്ങൾക്ക് ട്രാഫിക് നിയമ ലംഘനങ്ങൾ പാടില്ല, ഇവ കൊണ്ട് പോകുന്ന സ്ഥലത്തിന്റെ വിവരങ്ങൾ പങ്ക് വെക്കണം, പെർമിറ്റിന് അപേക്ഷിക്കുന്ന വ്യക്തി വാഹനഉടമയായിരിക്കണം തുടങ്ങിയ ഏതാനം വ്യവസ്ഥകൾ ഈ പെർമിറ്റ് ലഭിക്കുന്നതിന് ബാധകമാക്കിയിട്ടുണ്ട്.
  • ജി സി സി രാജ്യങ്ങളിലേക്ക് പോകുന്ന വാഹനങ്ങളെ ഈ പെർമിറ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ട്രാഫിക് നിയമ ലംഘനങ്ങൾ പാടില്ല, പെർമിറ്റിന് അപേക്ഷിക്കുന്ന വ്യക്തി വാഹനഉടമയായിരിക്കണം എന്നീ വ്യവസ്ഥകൾ അടിസ്ഥാനമാക്കിയാണ് ഈ ഇളവ് അനുവദിക്കുന്നത്. ചരക്ക് വാഹനങ്ങൾക്കും ഈ ഇളവ് അനുവദിച്ചിട്ടുണ്ട്.
  • 2024 സെപ്റ്റംബർ 1 മുതൽ ട്രാഫിക് പിഴതുകകളിൽ കുടിശിഖ വരുത്തുന്ന വ്യക്തികൾക്ക് അവ അടച്ച് തീർക്കാതെ ഖത്തറിൽ നിന്ന് മടങ്ങാൻ അനുമതിയുണ്ടായിരിക്കുന്നതല്ല.
  • 2024 ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ചുമത്തിയിട്ടുള്ള ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്നതാണ്.
  • ഖത്തർ നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾ പെർമിറ്റ് കാലാവധി നീട്ടാത്ത പക്ഷം 90 ദിവസത്തിനിടയിൽ രാജ്യത്തേക്ക് തിരികെ മടങ്ങേണ്ടതാണ്.
  • വിദേശത്തുള്ള വാഹനങ്ങൾക്ക് ഖത്തറിലെത്തി സാങ്കേതിക പരിശോധന നടത്താതെ രജിസ്‌ട്രേഷൻ പുതുക്കി നൽകുന്നതല്ല.
  • 2024 മെയ് 22 മുതൽ 25 യാത്രികരിൽ കൂടുതൽ വഹിക്കുന്ന ബസുകൾ, ടാക്സി, ലിമോ തുടങ്ങിയ വാഹനങ്ങൾക്ക് റോഡുകളിലെ ഇടത് വശത്തെ ലെയിൻ (ഇരുവശത്തേക്കും മൂന്നോ അതിലധികമോ ലെയിനുകളുള്ള റോഡുകളിൽ) ഉപയോഗിക്കുന്നതിന് അനുമതിയില്ല.
  • ഡെലിവറി സേവനങ്ങൾക്കുള്ള ബൈക്കുകൾ എല്ലാ റോഡുകളിലും വലത് വശത്തെ ലെയിൻ ഉപയോഗിക്കേണ്ടതാണ്. ഇവയ്ക്ക് ഇന്റർസെക്ഷനുകളുടെ 300 മീറ്റർ പരിധിയിൽ മാത്രമാണ് ലെയിൻ മാറുന്നതിന് അനുമതി.

Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply