നവംബർ മാസത്തിൽ ഖത്തറിലേക്കുള്ള വിമാന യാത്രക്കാരുടെയും വിമാനങ്ങളുടെയും വരവിൽ റെക്കോഡ് വർധനയുണ്ടായെന്ന് സിവിൽ ഏവിയേഷൻ വിഭാഗത്തിന്റെ റിപ്പോർട്ട്. ലോകകപ്പ് ഫുട്ബാൾ അരങ്ങേറിയ 2022 നവംബർ മാസത്തേക്കാൾ ഈ വർഷം നവംബറിൽ വർധനയുണ്ടായെന്നാണ് റിപ്പോർട്ട്. വിമാനങ്ങളുടെ നീക്കം, ചരക്കു നീക്കം, യാത്രക്കാരുടെ സഞ്ചാരം എന്നീ മൂന്നു വിഭാഗങ്ങളിലും മുൻവർഷത്തേക്കാൾ മെച്ചപ്പെട്ടുവെന്നാണ് സിവിൽ ഏവിയേഷൻ വിഭാഗത്തിന്റെ കണക്കുകൾ. വിമാനങ്ങളുടെ വരവിൽ ഏഴു ശതമാനമാണ് വർധനവ്.
കഴിഞ്ഞ വർഷം നവംബറിൽ 20,746 വിമാനങ്ങൾ സർവീസ് നടത്തിയപ്പോൾ, ഇത്തവണ 22195 വിമാനങ്ങൾ സഞ്ചരിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ 23.2 ശതമാനമാണ് വർധനവ്. കഴിഞ്ഞ വർഷം 32 ലക്ഷം പേരാണ് യാത്ര നടത്തിയതെങ്കിൽ, ഇത്തവണ 39 ലക്ഷമായി ഉയർന്നു. ചരക്കു നീക്കം 13.2 ശതമാനം വർധിച്ചു. കഴിഞ്ഞ വർഷം 1.85 ലക്ഷം ടൺ ചരക്കുകൾ വ്യോമമാർഗം എത്തിയപ്പോൾ ഇത്തവണ 2.10 ലക്ഷം ടൺ ആയി.
കഴിഞ്ഞ ഒക്ടോബർ മാസത്തിലും 23.1 ശതമാനമായിരുന്നു വിമാന നീക്കത്തിൽ വർധനയുണ്ടായിരുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ 27.1 ശതമാനവും, ചരക്കു നീക്കം 10.2 ശതമാനവും കൂടി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

