ദുബൈയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് മണിക്കൂറുകൾ വൈകിയതോടെ വലഞ്ഞ് യാത്രക്കാർ. എട്ട് മണിക്കൂറിലേറെയാണ് വിമാനം വൈകിയത്. ജൂലൈ 9ന് ലഖ്‌നൗ എയർപോർട്ടിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട വിമാനമാണ് വൈകിയത്.
എയർ ഇന്ത്യ എക്‌സ്പ്രസിൻറെ ഐഎക്‌സ്-193 വിമാനം ലഖ്‌നൗവിൽ നിന്ന് രാവിലെ 8.45ന് പുറപ്പെടേണ്ടതായിരുന്നു. എന്നാൽ വിമാനം പുറപ്പെട്ടത് വൈകിട്ട് 5.11നാണ്. മണിക്കൂറുകളോളം വിമാനം വൈകിയതോടെ യാത്രക്കാർ വല്ലാതെ ബുദ്ധിമുട്ടി. എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരിലൊരാളും തങ്ങളെ സഹായിക്കാനെത്തിയില്ലെന്ന് യാത്രക്കാരിലൊരാളായ അമൃത് സിങ് എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ലഗേജുകളുമായി യാത്രക്കാർ കാത്തിരിക്കുന്നതും ചില യാത്രക്കാർ ക്ഷീണിച്ച് അവശരായി ലഗേജിൽ തല വെച്ച് കിടക്കുന്നതും ഇദ്ദേഹം പങ്കുവെച്ച വീഡിയോയിലുണ്ട്.
ദുബൈയിൽ നിന്ന് ലഖ്‌നൗവിലേക്കുള്ള ഐ എഎക്‌സ്-194 എന്ന വിമാനം 16 മണിക്കൂറിലധികം വൈകിയെത്തിയതാണ് ഈ തടസ്സത്തിന് കാരണമെന്ന് ലഖ്‌നൗ വിമാനത്താവളത്തിലെ വൃത്തങ്ങൾ പറഞ്ഞു. സാങ്കേതിക തകരാർ ഉണ്ടെന്ന സംശയത്തിൽ മുൻകരുതൽ പരിശോധനകൾ ആവശ്യമായി വന്നതിനാലാണ് വിമാനം തലേദിവസം രാത്രി ദുബൈയിൽ തടഞ്ഞുവച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ പിന്നീട് തകരാറുകളൊന്നും കണ്ടെത്താനായില്ല. ഈ കാലതാമസം എയർലൈനിന്റെ ഷെഡ്യൂൾ താളം തെറ്റിക്കുകയായിരുന്നു.

