വിവാദ ഫോൺ സംഭാഷണത്തെ തുടർന്ന് തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെച്ച പാലോട് രവിയെ വീട്ടിലെത്തി കണ്ട് എ ജലീൽ. എ ജലീലുമായുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണമാണ് വിവാദമായിരുന്നത്. പറ്റിയ തെറ്റിന് മാപ്പ് പറഞ്ഞെന്ന് ജലീൽ പറഞ്ഞു. ഇരുവർക്കുo ഇടയിലെ പ്രശ്‌നം പരിഹരിച്ചെന്നും പാലോട് രവി തന്നെ സന്തോഷത്തോടെ സ്വീകരിച്ചു എന്നും ജലീൽ പുറഞ്ഞു.
പാർട്ടി അന്വേഷണ സമിതിക്ക് മുമ്പാകെ മനസാക്ഷിക്കനുസരിച്ച് മൊഴി നൽകാനാണ് അദ്ദേഹം പറഞ്ഞെന്നും ജലീൽ വെളിപ്പെടുത്തി.ഫോൺ വിളി വിവാദം അന്വേഷിക്കാൻ കെപിസിസി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ചുമതല നൽകിയിരിക്കുന്നത്. അന്വേഷണത്തിന് നിർദേശം നൽകിയത് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ്. ശബ്ദ രേഖ പ്രചരിച്ചത് അടക്കം അന്വേഷിക്കും. കോൺഗ്രസിനെ വെട്ടിലാക്കിയ ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവക്കുകയായിരുന്നു. നേതൃത്വത്തിൻറെ നിർദ്ദേശപ്രകാരമാണ് രാജി. എൽഡിഎഫ് ഭരണം തുടരുമെന്നും കോൺഗ്രസ് എടുക്കാചരക്കാകുമെന്നും പ്രാദേശിക കോൺഗ്രസ് നേതാവിനോട് രവി പറയുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. അപ്രതീക്ഷിതമായി വന്ന വിവാദത്തിനൊടുവിൽ അതിവേഗമായിരുന്നു രാജി. വാമനപുരം ബ്ലോക്ക് സെക്രട്ടറി എ.ജലീലുമായി പാലോട് രവി നടത്തിയ ഫോൺ സംഭാഷണമാണ് കുരുക്കായത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടി മൂന്നാം സ്ഥാനത്താകുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ തല കുത്തി വീഴുമെന്നും പാലോട് രവി പറഞ്ഞത് നേതൃത്വത്തെയും അണികളെയും അമ്പരപ്പിച്ചു. പുല്ലമ്പാറ പഞ്ചായത്തിൽ താഴെ തട്ടിലെ ഭിന്നത തീർക്കാൻ കൊടുത്ത സന്ദേശമാണെന്ന് പാലോട് രവി വിശദീകരിച്ചെങ്കിലും നേതൃത്വം മുഖവിലയ്‌ക്കെടുത്തില്ല. എഐസിസിയുമായി സംസ്ഥാന നേതാക്കളുമായും സണ്ണി ജോസഫ് കൂടിയാലോചന നടത്തി. സംഭാഷണം എഐസിസിയും പരിശോധിച്ചു. ഒടുവിൽ കെപിസിസി നേതൃത്വം രാജി ചോദിച്ചുവാങ്ങുകയായിരുന്നു.

