ഒമാനിലെ സാധാരണ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് വരുന്നത് തൊഴിൽ നിയമ ലംഘനങ്ങളാണെന്ന് സ്ഥിതി വിവര കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം പബ്ലിക് പ്രോസിക്യൂഷൻ കൈകാര്യം ചെയ്ത കേസുകളും മറ്റ് നിരവധി വിഷയങ്ങളും അവലോകനം ചെയ്ത് നടത്തിയ വാർഷിക യോഗത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിൽ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 12,407 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചെക്കുകൾ മടങ്ങുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ 9,699 കേസുകളുമായി രണ്ടാം സ്ഥാനത്തെത്തി.
വിദേശികളുടെ താമസ നിയമ ലംഘനങ്ങളിൽ 9,154 കേസുകളാണ്. വഞ്ചന, മോഷണം, പിടിച്ചുപറി എന്നീ കുറ്റകൃത്യങ്ങൾ യഥാക്രമം 5,343 ഉം 4,002 ഉം കേസുകളുമായി ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടി.സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കം നിരീക്ഷിക്കുന്നതിനായി ഒരു സമർപ്പിത സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂട്ടർ നാസർ ബിൻ ഖാമിസ് അൽ സവായ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ പങ്കിടുന്ന പല പോസ്റ്റുകളും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും വ്യാജ വാർത്തകളെ ചെറുക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.