മാലിന്യ സംസ്കരണ നയത്തിന്റെ ഭാഗമായി മാലിന്യ പുനർചംക്രമണ പരിപാടികളെ പ്രോത്സാഹിപ്പിക്കാനായി സർക്കാർ പുതിയ നയം നടപ്പാക്കുന്നു. പുതിയ നിയമം വർഷന്തോറും വർധിച്ചു വരുന്ന മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് ഏറെ സഹായകമാവുമെന്ന് ഒമാൻ പരിസ്ഥിതി അതോറിറ്റി ചെയർമാൻ അബ്ദുല്ല ബിൻ അലി അൽ അംറി പറഞ്ഞു.
പുനർ ചംക്രമണ പരിപാടി നടപ്പാക്കുന്നതിന് പ്രധാനമായി മൂന്ന് ഘടകങ്ങളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പുതിയ നയം പ്രധാനമായും മാലിന്യങ്ങളുടെ പുനർചംക്രമണ പദ്ധതിക്കാണ് മുൻഗണന നൽകുക. ഇതായിരിക്കും പുതിയ നയത്തിന്റെ അടിത്തറ.
മലിന്യത്തെ തരംതിരിക്കൽ അടക്കമുള്ളവ ഇതിലുൾപ്പെടും. മാലിന്യങ്ങൾ കുറക്കുക, പുനർചംക്രമണത്തിന് മുമ്പുതന്നെ വീണ്ടും ഉപയോഗിക്കുക എന്നിവ ഇതിലുൾപ്പെടും. പുനർ ചംക്രമണമില്ലാതെ തന്നെ മാലിന്യങ്ങൾ കുറക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
മലിന്യസംസ്കരണത്തിൽ പങ്കാളികളാവുന്നവർക്ക് മാർഗ നിർദേശം നൽകലും പദ്ധതിയിൽ ഉൾപ്പെടും. മാലിന്യങ്ങൾ പ്രദേശികമായി ഉപയോഗപ്പെടുത്താൻ വേണ്ടി മാലിന്യ കയറ്റുമതിക്ക് താരിഫുകൾ നിശ്ചയിക്കുന്നതും നിയമത്തിന്റെ ഭാഗമാണ്. നിലവിലെ മാലിന്യ കയറ്റുമതിക്കുള്ള നിരക്കുകൾ പ്രദേശിക പുനർചംക്രമണത്തിന് പ്രോത്സാഹനം നൽകുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതോടെ മാലിന്യങ്ങൾ ശേഖരിക്കുന്നവർ അവ പ്രദേശിക ഫാക്ടറികൾക്ക് കൈമാറുന്ന പ്രവണത ഉണ്ടാക്കിയിട്ടുണ്ട്. ഇത് പുനർചംക്രമണ മേഖലയിൽ നിക്ഷേപം ഇറക്കുന്നവർക്ക് കൂടുതൽ സൗകര്യമായിട്ടുണ്ട്. കാർബൺഡൈ ഓക്സൈഡ് ബഹിർഗമനം തടയാനായി അൽ വുസ്ത ഗവർണറേറ്റിൽ 100 ദശലക്ഷം കണ്ടൽ ചെടികൾ വെച്ചു പിടിപ്പിക്കാനുള്ള നീക്കവും ഇതിന്റെ ഭാഗമാണ്.
അതോടൊപ്പം അന്തരീക്ഷത്തിൽ അടങ്ങിയ കാർബൺഡൈ ഓക്സൈഡ് അംശം കുറക്കുന്നതിനുള്ള മറ്റ് പദ്ധതികളും നടപ്പാക്കുന്നുണ്ട്. യു.എൻ കണക്ക് പ്രകാരം ഏഴ് ശതാമാനം അന്തരീക്ഷ മാലിന്യം കുറക്കാൻ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ ഇത് 14 ശതമാനമാണ്. ഒമാന്റെ അന്തരീക്ഷ മലിനീകരണം തടയാനുള്ള ശ്രമങ്ങൾ രാജ്യത്തിന് മാത്രമല്ല അന്താരാഷ്ട്ര തലത്തിലും വലിയ സംഭാവനയാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

