അറബ് പാർലമെൻററി യൂനിയന്റെ 36മത് സമ്മേളനത്തിൽ ഒമാൻ പങ്കെടുത്തു. സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് ഒമാൻ കൗൺസിലാണ് സംബന്ധിച്ചത്. അൽജീരിയയിൽ നടന്ന രണ്ടു ദിവസത്തെ സമ്മേളനത്തിൽ അറബ് മേഖലയിലെ നിലവിലെ സാഹചര്യം, സംയുക്ത അറബ് നടപടി നേരിടുന്ന വെല്ലുവിളികൾ, യൂനിയനിലെ അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ എന്നിവ ചർച്ച ചെയ്തു. ഗാസ്സ മുനമ്പിലെ ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ക്രൂര ആക്രമണവും ഫലസ്തീന് പിന്തുണ നൽകുന്നതിനുള്ള മാർഗങ്ങളും ചർച്ചയായി.
മറ്റ് രാജ്യങ്ങൾക്കിടയിൽ അറബ് രാഷ്ട്രത്തിന്റെ ശക്തി കാണിക്കാനുള്ള ഏക മാർഗം ഐക്യമാണെന്ന് ഒമാൻ ശൂറ കൗൺസിൽ ചെയർമാൻ ഖാലിദ് ഹിലാൽ അൽ മവാലി പറഞ്ഞു. വിശ്വാസത്തിന്റെയും സാഹോദര്യത്തിന്റെയും പാലങ്ങൾ പുനർനിർമിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പലസ്തീൻ വിഷയത്തിന്റെ നിയമസാധുത, ഫലസ്തീനികൾ അനുഭവിക്കുന്ന ദുരന്തങ്ങൾ, ക്രൂരമായ ഇസ്രായേൽ അധിനിവേശത്തിന്റെ ആക്രമണങ്ങൾ എന്നിവ ലോകത്തെ മുഴുവൻ കാണിച്ചുതന്ന ആഗോള സ്വതന്ത്രമാധ്യമ നിലപാടുകളെ അൽ മവാലി പ്രശംസിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

