ട്രാക്ടര്‍ മാര്‍ച്ചുമായി കര്‍ഷകര്‍. മീററ്റ്, മുസാഫർനഗർ, സഹാറൻപൂർ, ബാഗ്പത്, ഹാപൂർ, അംറോഹ എന്നിവിടങ്ങളിൽ കർഷകർ ട്രാക്ടർ മാർച്ച് നടത്തി. താങ്ങുവില നിയമപരമാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായിട്ടാണ് ട്രാക്ടറുകൾ പാര്‍ക്ക് ചെയ്ത് ഹൈവേ തടഞ്ഞത്. ഇതോടെ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.
ഇന്ന് നാലുമണി വരെയാണ് സമരം. ഭാരതിയ കിസാന്‍ യൂണിയനും സംയുക്ത കിസാന്‍ മോര്‍ച്ചയും ചേര്‍ന്നാണ് ട്രാക്ടര്‍ മാര്‍ച്ച് നടത്തുന്നത്. യമുന എക്‌സ്പ്രസ് വേ, ലുഹാർലി ടോൾ പ്ലാസ, മഹാമായ ഫ്‌ളൈഓവർ എന്നിവിടങ്ങളിലും കര്‍ഷകരുടെ ട്രാക്ടറുകള്‍ നിറഞ്ഞു.
പ്രതിഷേധത്തെ തുടർന്ന് സുരക്ഷ ഉറപ്പാക്കുന്നതിനായി നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഡൽഹിയിലെയും നോയിഡയിലെയും പ്രധാന പ്രവേശന, എക്സിറ്റ് പോയിൻ്റുകളിൽ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
യമുന എക്‌സ്പ്രസ്സ് വേയിലൂടെയുള്ള യാത്രകള്‍ ഒഴിവാക്കി ബദൽ റൂട്ടുകൾ ഉപയോഗിക്കാനും മെട്രോ സേവനം വിനിയോഗിക്കാൻ അധികൃതര്‍ നിർദേശം നൽകിയിട്ടുണ്ട്. ഗതാഗത തടസങ്ങൾ ഒഴിവാക്കുന്നതിനായി ജില്ലാ അതിർത്തിയിൽ നിന്ന് ഡൽഹിയിലേക്കുള്ള വാഹനങ്ങൾ ഗോൽചക്കർ ചൗക്ക് സെക്ടർ-15 വഴി സെക്ടർ 14 എ മേൽപ്പാലം ഉപയോഗിക്കാനും ഡിഎൻഡി അതിർത്തിയിൽ നിന്ന് വരുന്നവർ സെക്ടർ 18 ലെ ഫിലിം സിറ്റി മേൽപ്പാലം വഴി എലിവേറ്റഡ് റൂട്ട് ഉപയോഗിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
കാളിന്ദി അതിർത്തിയിൽ നിന്നുള്ള വാഹനങ്ങൾക്ക് സെക്ടർ 37 വഴി മഹാമായ മേൽപ്പാലം വഴി സഞ്ചരിക്കാം. അതിർത്തിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഡൽഹി പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

