സനാതന ധർമ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് ആവർത്തിച്ച് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു. താൻ കരുണാനിധിയുടെ കൊച്ചുമകൻ ആണ്. പെരിയാറും അണ്ണാദുരൈയും പറഞ്ഞതാണ് താൻ ആവർത്തിച്ചത്. കോടതിയിൽ കാണാമെന്നും ഉദയനിധി വ്യക്തമാക്കി.
സനാതന ധർമം മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണ് എന്നാണ് ഉദയനിധി സ്റ്റാലിൻ കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ പരാമർശം. ചില കാര്യങ്ങൾ എതിർക്കാനാവില്ല. ഉന്മൂലനം ചെയ്യണം. ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും. സനാതന ധർമമെന്ന വാക്ക് സംസ്കൃതത്തിൽ നിന്നാണ് വന്നത്. ഇതു സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ്. മാറ്റാൻ കഴിയാത്തതെന്നും ചോദ്യംചെയ്യാൻ പാടില്ലാത്തത് എന്നുമാണ് ഇതിന്റെ അർഥമെന്നും ഉദയനിധി ചെന്നൈയില്‍ നടന്ന സമ്മേളനത്തില്‍ പറഞ്ഞു.
പെരിയാർ, സി എൻ അണ്ണാദുരൈ, എം കരുണാനിധി തുടങ്ങിയ ദ്രാവിഡ നേതാക്കളുടെ വീക്ഷണങ്ങളാണ് താൻ ആവർത്തിച്ചതെന്ന് ഇന്നലെ ഒരു പരിപാടിയിൽ ഉദയനിധി വിശദീകരിച്ചു- “സ്ത്രീകളെ പഠിക്കാൻ അനുവദിച്ചിരുന്നില്ല. അവർക്ക് വീടുവിട്ട് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഭർത്താവ് മരിച്ചാൽ അവരും മരിക്കേണ്ടി വന്നു. ഇതിനെതിരെയാണ് പെരിയാർ സംസാരിച്ചത്. പെരിയാറും അണ്ണായും കലൈഞ്ജറും പറഞ്ഞതാണ് ഞാൻ ആവർത്തിച്ചത്.”
തന്‍റെ വാക്കുകൾ വളച്ചൊടിച്ച് തമിഴ്‌നാട്ടിൽ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള നിരവധി കോടതികളിൽ കേസുകൾ ഫയൽ ചെയ്തെന്ന് ഉദയനിധി പറഞ്ഞു. അവർ തന്നോട് ക്ഷമ ചോദിക്കാൻ ആവശ്യപ്പെട്ടു, പക്ഷേ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. കലൈഞ്ജറുടെ ചെറുമകനാണ് താൻ. മാപ്പ് പറയില്ല, എല്ലാ കേസുകളും നേരിടുമെന്നും ഉദയനിധി വ്യക്തമാക്കി.
സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സംസ്ഥാന ഗാനത്തിലെ വരി ഒഴിവാക്കിയത് ഇതിന്‍റെ തെളിവാണെന്നും ഉദയനിധി ആരോപിച്ചു. അടുത്തിടെ ഗവർണർ പങ്കെടുത്ത ദൂരദർശന്‍റെ പരിപാടിക്കിടെ സംസ്ഥാന ഗാനം ആലപിച്ചപ്പോൾ ചില വാക്കുകൾ ഒഴിവാക്കിയത് ചൂണ്ടിക്കാട്ടിയാണ് ഉദയനിധിയുടെ വിമർശനം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

