സംഭലിലേക്ക് പോകാൻ അനുവദിച്ചില്ല ; ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധി എം.പിയും ഡൽഹിയിലേക്ക് മടങ്ങി

വെടിവെപ്പുണ്ടായ സംഭലിലേക്ക് പുറപ്പെട്ട ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് എംപിമാരെയും ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞു. ഡല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിയാപൂരില്‍ വെച്ചാണ് യുപി പൊലീസ് രാഹുലിന്റെ വാഹനം തടഞ്ഞത്.

രാഹുല്‍ മടങ്ങണമെന്നാണ് യുപി പൊലീസ് ആവശ്യപ്പെടുന്നത്. അതേസമയം രാഹുല്‍ ഗാന്ധി വാഹനത്തില്‍ തന്നെ തുടര്‍ന്നു. രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിച്ച് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അതിര്‍ത്തിയില്‍ തടിച്ചുകൂടിയിരിക്കുന്നത്. അതിനിടെ ബാരിക്കേഡുകള്‍ മറിച്ചിടാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു.

അതിനിടെ അഞ്ച് പേരെ കടത്തിവിടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തി. എന്നാല്‍ അതിന് യുപി പൊലീസ് തയ്യാറായില്ല. എന്നാല്‍ ഒറ്റക്ക് പോകാമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. അതും യുപി പൊലീസ് നിരസിച്ചു. നീണ്ട നേരം ചർച്ചകൾ നടത്തുകയും ചെയ്തു. എല്ലാം ഫലം കാണാതെ വന്നപ്പോൾ ഡൽഹിയിലേക്ക് തന്നെ മടങ്ങിപ്പോകാൻ രാഹുലും പ്രിയങ്കയും തീരുമാനിക്കുകയായിരുന്നു.

രാഹുലിനെ തടയാൻ ഗാസിപൂർ അതിർത്തിയിൽ വൻ പൊലീസ് സന്നാഹമാണ് യുപി സർക്കാർ ഒരുക്കിയിരിക്കുന്നത്. ഈ മാസം 10 വരെ നിരോധനാജ്ഞയുള്ളതിനാൽ ആർക്കും പുറത്തുനിന്ന് വരാൻ കഴിയില്ലെന്നാണ് യോഗി സർക്കാറിന്റെ വാദം.

നേതാക്കൾ ജില്ലയിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അവരെ തടയണമെന്ന് സംഭലിലെ അധികൃതർ അയൽ ജില്ലകളോട് അഭ്യർഥിച്ചിട്ടുണ്ട്. ബുലന്ദ്ഷഹർ, അംറോഹ, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ എന്നിവിടങ്ങളിലെ പൊലീസ് മേധാവികൾക്ക് അതിർത്തിയിൽ തടയണമെന്ന് ആവശ്യപ്പെട്ട് സംഭൽ ജില്ലാ മജിസ്ട്രേറ്റ് കത്തെഴുതി.

യാത്രയിലെ രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply