ഉത്തർപ്രദേശിൽ വിധവയായ അമ്മയെ ബലാത്സംഗം ചെയ്ത കേസിൽ മകന് ജീവപര്യന്തം തടവ്. ബുലന്ദ്ഷഹർ സ്വദേശിയായ ആബിദിനെ (36) ആണ് കോടതി ശിക്ഷിച്ചത്. 51000 രൂപ പിഴയും ഇയാൾക്കെതിരേ ചുമത്തി.
പബ്ലിക് പ്രോസിക്യൂട്ടർ വിജയ് ശർമ പറയുന്നതനുസരിച്ച്, കഴിഞ്ഞവർഷം ജനുവരി 16-നാണ് കേസിനാസ്പദമായ സംഭവം. വളർത്തുമൃഗങ്ങൾക്ക് തീറ്റ ശേഖരിക്കാനായി 60-കാരിയായ സ്ത്രീയും പ്രതിയായ മകനും അടുത്തുള്ള ഫാമിലേക്ക് പോയിരുന്നു. ഇവിടെവെച്ച് അമ്മയെ ഇയാൾ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
ഭാര്യയെപോലെ തന്നോടൊപ്പം ജീവിക്കാനും പീഡനവിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും അമ്മയെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ സംഭവം സ്ത്രീ അയൽവാസികളോട് പറഞ്ഞു. അയൽവാസികൾ പിന്നീട് സ്ത്രീയുടെ ഇളയമകനെ വിവരം അറിയിച്ചു.
തുടർന്ന്, 2023 ജനുവരി 22-ന് പ്രതിയായ ആബിദിനെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ഒരു വർഷം നീണ്ട വാദത്തിനൊടുവിലാണ് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

