ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി, കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി പോരാടുന്ന അമേഠി എന്നീ സീറ്റുകളിൽ നാളെയാണ് വിധിയെഴുത്ത്. 49 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പിൽ ഏറ്റവും കുറച്ചു സീറ്റുകളിൽ മത്സരം ഇത്തവണയാണ്. യുപിയിലെ 14 ഉം മഹാരാഷ്ട്ര യിൽ 13 ഉം ഇടത്താണ് വോട്ടെടുപ്പ്. യു.പിയിൽ 14ൽ 13 ഉം കഴിഞ്ഞ തവണ നേടിയത് ബിജെപിയായിരുന്നു.
അവിഭക്ത ശിവസേനയുമായി ബന്ധം ഉണ്ടായിരുന്ന 2019 ലെ തെരഞ്ഞെടുപ്പിൽ 13 സീറ്റും അന്നത്തെ ബിജെപി സഖ്യം തൂത്തു വാരി. പിളർപ്പിന് ശേഷം ആദ്യമായിട്ടാണ് ശിവസേന മഹാരാഷ്ട്രയിൽ ലോക്‌സാഭാ തെരെഞ്ഞെടുപ്പിനെ നേരിടുന്നത്. ശരിയായായ ശിവസേന ഏതെന്നു ജനം അറിയുന്ന മത്സരം എന്നാണ് മഹാരാഷ്ട്രയിലെ പോരാട്ടത്തെ ഉദ്ധവ് താക്കറെ വിശേഷിപ്പിച്ചത്.
49 സീറ്റുകളിൽ 32 ഇടത്തും കഴിഞ്ഞ തവണ വിജയിച്ച ആത്മവിശ്വാസത്തോടെയാണ് ബിജെപി അഞ്ചാംഘട്ടത്തെ നേരിടുന്നത്. രാഹുൽ ഗാന്ധി ആദ്യമായി റായ്ബറേലിയിൽ മത്സരിക്കുന്നതും, സമാജ് വാദി പാർട്ടിയുമായുള്ള കൂട്ടുകെട്ടും രാഷ്ട്രീയ അത്ഭുതങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് കോൺഗ്രസിന്റെ വിശ്വാസം. കഴിഞ്ഞ തവണ എസ്പിയുമായി ഒരുമിച്ചാണ് ബി.എസ്.പി ലോക്സഭാ തെരെഞ്ഞെടുപ്പിനെ നേരിട്ടതെങ്കിൽ ഇത്തവണ ബിഎസ്പി അധ്യക്ഷ മായാവതിക്ക് യുപിയിൽ മുഖ്യശത്രു എസ്പി തന്നെയാണ്.
യുപി, മഹാരാഷ്ട്ര കൂടാതെ ബംഗാളിൽ ഏഴ് മണ്ഡലങ്ങള്‍, ബിഹാറിലും ഒഡീഷയിലും അഞ്ച്, ജാർഖണ്ഡ് മൂന്ന്, ജമ്മു കാശ്മീരിലും ലഡാക്കിലും ഓരോ സീറ്റ് ഇത്രയും ലോക്സഭാ മണ്ഡലങ്ങളിലാണ് നാളെ ജനവിധി. രാജ്‌നാഥ് സിങ്, പിയുഷ് ഗോയൽ, രാജീവ് പ്രതാപ് റൂഡി, അരവിന്ദ് സാവന്ത്, ചിരാഗ് പാസ്വാൻ, രോഹിണി ആചാര്യ എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ. മഹാരാഷ്ട്രയിലും ജമ്മു കാശ്മീരിലും ഈ ഘട്ടത്തോടെ വോട്ടെടുപ്പ് പൂർത്തിയാക്കും
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

