2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടത് 73 വനിതകൾ. 2019 നേക്കാൾ കുറവ് വനിതകളാണ് ഇത്തവണ ലോക്സഭയിലെത്തിയത്. 78 വനിതകളാണ് കഴിഞ്ഞതവണ തെരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവും കൂടുതൽ പേർ വിജയക്കൊടിപാറിച്ചത് പശ്ചിമ ബംഗാളിലാണ്. 11 വനിതാ എം.പിമാരാണ് ഇത്തവണ പശ്ചിമ ബംഗാളിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ 797 വനിതാ സ്ഥാനാർഥികളാണ് ജനവിധി തേടിയിരുന്നത്. ഇതിൽ 69 പേർ ബി.ജെ.പിയുടെയും 41 പേർ കോൺഗ്രസിന്റെയും സ്ഥാനാർഥികളായിരുന്നു.വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കിയതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ബി.ജെ.പിയുടെ 30 വനിതാ സ്ഥാനാർഥികൾ ഇത്തവണ തെരഞ്ഞെടുപ്പിൽ വിജയിച്ചു. കോൺഗ്രസ് -14,ടിഎംസി-11,സമാജ്വാദി പാർട്ടി-നാല്, ഡിഎംകെ- മൂന്ന്, ജെഡിയു-രണ്ട്, എൽജെപി (ആർ) രണ്ട് എന്നിങ്ങനെയാണ് മറ്റ് പാർട്ടികളിൽ നിന്ന് വിജയിച്ച വനിതാ എം.പിമാരുടെ കണക്കുകൾ.
13 ശതമാനത്തിലധികമാണ് 18ആം ലോക്‌സഭയുടെ വനിതാഅംഗബലം. 1952ന് ശേഷം ഏറ്റവും കൂടുതൽ വനിതാ അംഗങ്ങളുണ്ടായിരുന്നത് 17-ാം ലോക്സഭയിലായിരുന്നു. 78 പേർ. മൊത്തം അംഗസംഖ്യയുടെ 14 ശതമാനത്തിലധികമായിരുന്നു ഇത്.16-ാം ലോക്സഭയിൽ 64 വനിതകൾ അംഗങ്ങളായപ്പോൾ 15-ാം ലോക്സഭയിലേക്ക് 52 വനിതകളാണ് തെരഞ്ഞെടുക്കപ്പെട്ടത്.ഒന്നും രണ്ടും ലോക്സഭകളിൽ 24 വനിതാ എംപിമാർ വീതമാണുണ്ടായിരുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

