പശ്ചിമ ബംഗാളിൽ ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ സുജ മണ്ഡാൽ മത്സരിക്കുന്നത് ബിജെപി നേതാവായ സൗമിത്ര ഖാനോടാണ്. സുജ മണ്ഡാലിന്റെ മുൻ ഭർത്താവാണ് എതിർസ്ഥാനാർത്ഥിയായ സൗമിത്ര ഖാൻ. ബിഷ്ണുപൂർ മണ്ഡലത്തിലാണ് ഈ മുൻ ദമ്പതികൾ നേർക്കുനേർ എത്തുന്നത്. ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ബിജെപിയാണ്. ഇന്നലെ എതിർ സ്ഥാനാർത്ഥിയായി സുജ മണ്ഡാലിനെ തൃണമൂലും പ്രഖ്യാപിക്കുകയായിരുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് ഇരുവരും വേർപിരിഞ്ഞത്.
സുജ മണ്ഡാൽ തൃണമൂലിൽ ചേർന്നതിന് പിന്നാലെയായിരുന്നു സൗമിത്ര ഖാന്റെ വിവാഹമോചന പ്രഖ്യാപനം. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്താണ് തൃണമൂൽ നേതാവായിരുന്ന ഖാൻ ബിജെപിയിൽ ചേർന്നത്. ഈ കാലത്ത് സൗമിത്ര ഖാന് വേണ്ടി സുജ മണ്ഡാലും പ്രചാരണം നടത്തിയിരുന്നു. ഇന്‍ഡ്യ മുന്നണിയുമായി സഖ്യമില്ലെന്ന് വ്യക്തമാക്കി, 42 സീറ്റുകളിലും തൃണമൂൽ ഇന്നലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. നിരവധി പുതുമുഖങ്ങളെയാണ് തൃണമൂൽ ഇത്തവണ പരീക്ഷിക്കുന്നത്. മുൻ ക്രിക്കറ്റ് താരം യൂസഫ് പഠാനും ലോക്സഭയിലേക്ക് മത്സരിക്കുന്നുണ്ട്.
കൊൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിൽ നടന്ന മെഗാ റാലിയിലാണ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. ബംഗാള്‍ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമതാ ബാനർജിയാണ് പട്ടിക പ്രഖ്യാപിച്ചത്. 16 സിറ്റിങ് എംപിമാരെ നിലനിർത്തുകയും ബാക്കിയുള്ളവരെ ഒഴിവാക്കുകയും ചെയ്തു. 12 വനിതാ സ്ഥാനാർത്ഥികളും ടിഎംസിയുടെ ടിക്കറ്റിൽ മത്സരിക്കുന്നുണ്ട്. സന്ദേശ്ഖലി ഉൾപ്പെട്ട ബസിർഹതിൽ നിന്ന് ഹാജി നൂറുൾ ഇസ്ലാം മത്സരിക്കും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

