മഹാഭാരതത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന ആരോപണത്തെ തുടർന്ന് ബെംഗളുരു സ്വകാര്യ സ്‌കൂളിലെ അധ്യാപികയെ പിരിച്ചുവിട്ടു. വിദ്യാർഥികളോട് ക്ലാസ് എടുക്കുന്നതിനിടയിൽ രാമായണവും മഹാഭാരതവും സാങ്കല്പിക സൃഷ്ടികളാണെന്ന് അധ്യാപിക പറഞ്ഞതായാണ് ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും അധ്യാപിക സംസാരിച്ചെന്ന് ആരോപണമുയർന്നിട്ടുണ്ട്.
ഏഴാം ക്ലാസിലെ വിദ്യാർഥികൾക്ക് ക്ലാസ് എടുക്കുന്നതിനിടയിൽ രാമൻ ഇതിഹാസ സൃഷ്ടിയാണെന്ന് അധ്യാപിക പറഞ്ഞതായാണ് റിപ്പോർട്ട്. ഗോധ്ര കൂട്ടക്കൊലയും ബിൽക്കിസ് ബാനോ കേസും പരാമർശിച്ചുകൊണ്ടാണ് മോദിക്കെതിരെ അധ്യാപിക അപകീർത്തികരമായ പരാമർശം നടത്തിയതെന്ന് ബിജെപി പ്രവർത്തകർ ആരോപിക്കുന്നു.
കുട്ടികളുടെ മനസ്സിൽ വെറുപ്പ് കുത്തിവയ്ക്കാനാണ് അധ്യാപിക ശ്രമിക്കുന്നതെന്നും അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ശനിയാഴ്ച പ്രതിഷേധ പ്രകടനം നടത്തി. ആരോപണമുയർന്നതോടെ സ്‌കൂൾ അധികൃതർ അധ്യാപികയെ പിരിച്ചുവിട്ടു. അധ്യാപികയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

