ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്‍റ് ബിഭവ് കുമാർ ആം ആദ്മി പാർട്ടി രാജ്യസഭാഗം സ്വാതി മലിവാളിനെ കൈയേറ്റം ചെയ്തെന്ന കേസ് അന്വേഷിക്കാൻ ഡൽഹി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചു. നോർത്ത് ഡൽഹി ഡി.സി.പി അഞ്ജിത ചെപ്യാലയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാണ് രൂപീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയിലെ ജീവനക്കാരിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നും സംഘം ഇതിനോടകം മൊഴിയെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ കണ്ട ഉദ്യോഗസ്ഥരെ പ്രത്യേകം ചോദ്യംചെയ്യുകയും ചെയ്തു.
മേയ് 13ന് കെജ്രിവാളിനെ കാണാൻ ഔദ്യോഗിക വസതിയിലെത്തിയ തന്നെ അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റ് ബിഭവ് കുമാർ മർദിച്ചുവെന്നായിരുന്നു സ്വാതി മലിവാളിന്‍റെ പരാതി. മുഖ്യമന്ത്രിയെ കാണാനെത്തിയ തന്നെ ഒരു പ്രകോപനവുമില്ലാതെ ഏഴെട്ടു തവണ കരണത്തടിക്കുകയും മുടി ചുരുട്ടിപ്പിടിച്ച് തറയിലൂടെ വലിച്ചിഴച്ച് വയറ്റിലും നെഞ്ചത്തും ഇടുപ്പിലും ചവിട്ടുകയും ചെയ്തുവെന്നായിരുന്നു സ്വാതി നൽകിയ മൊഴി. തുടർന്ന് രാഷ്ട്രീയ വിവാദമായി മാറിയ കേസിൽ, ബിഭവ് കുമാറിനെ കഴിഞ്ഞ ദിവസം ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ഇദ്ദേഹത്തെ അഞ്ച് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
എന്നാൽ, ആം ആദ്മി പാർട്ടിക്കെതിരെ ബി.ജെ.പി നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് സ്വാതി മലിവാളിന്‍റെ ആരോപണമെന്നാണ് പാർട്ടി നേതാക്കളുടെ ഭാഗത്തു നിന്നുള്ള പ്രതികരണം. നിയമന തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി സ്വാതി മലിവാളിനെ ബി.ജെ.പി ബ്ലാക്മെയിൽ ചെയ്യുകയാണെന്ന് ആപ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. മാത്രമല്ല വസ്ത്രങ്ങൾ കീറിയതായും കാലിനും തലക്കും പരിക്കേറ്റതായുമുള്ള സ്വാതിയുടെ പരാതി തെറ്റാണെന്ന് തെളിയിക്കുന്ന വിഡിയോയും ആപ് പുറത്തുവിടുകയും ചെയ്തിരുന്നു.
അരവിന്ദ് കെജ്രിവാളിനെ കുടുക്കുക ലക്ഷ്യമിട്ട് ബി.ജെ.പിയുടെ തിരക്കഥക്കനുസരിച്ചുള്ള കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് എ.എ.പി മന്ത്രി അതിഷി മർലേന പ്രതികരിച്ചു. സ്വാതി മലിവാൾ അതിന്‍റെ ഒരു മുഖം മാത്രം. കേന്ദ്ര ആഭ്യന്തര വകുപ്പിൽ നിന്നാണ് ഗൂഢാലോചന നടക്കുന്നതെന്നും അവർ ആരോപിക്കുകയുണ്ടായി. സ്വാതി കെജ്രിവാളിന്റെ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നുവെന്നും കെജ്രിവാൾ ആയിരുന്നു ലക്ഷ്യമെന്നും അദ്ദേഹം വീട്ടിലില്ലാത്തതിനാൽ ബൈഭവ് കുമാറിനെ പ്രതിയാക്കുകയായിരുന്നുവെന്നും എ.എ.പി വാദിക്കുകയുണ്ടായി. മാത്രമല്ല തന്നെ സ്വാതി മലിവാൾ ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞുവെന്നും കാണിച്ച് ബൈഭവും പരാതി നൽകിയിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

