പ്രധാനമന്ത്രി മൈസൂരു സന്ദർശനവേളയിൽ താമസിച്ചിരുന്ന ഹോട്ടലിലെ ബില്ലുകൾ അടച്ചില്ലെന്ന് പരാതി. നഗരത്തിലെ റാഡിസൺ ബ്ലൂ പ്ലാസഹോട്ടലിലെ 80.6 ലക്ഷം രൂപയുടെ ബില്ലുകൾ തീർപ്പാക്കിയില്ലെന്നാണ് പരാതി. സംഭവത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചതായി ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്തു. സംസ്ഥാനം ഈ തുക നൽകണമെന്നാണ് കേന്ദ്ര നിലപാട്. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും (എൻടിസിഎ) വനംവകുപ്പും ചേർന്ന് സംഘടിപ്പിച്ച പ്രൊജക്ട് ടൈഗറിന്റെ ൫൦ വർഷത്തെ ഉദ്ഘാടനത്തിനായിരുന്നു പ്രധാനമന്ത്രി മൈസൂരിലെത്തിയത്.
2023 ഏപ്രിൽ 9 മുതൽ 11 വരെ മൂന്ന് കോടി രൂപ ചെലവിൽ പരിപാടികൾ നടത്താനായിരുന്നു വനംവകുപ്പിന് കേന്ദ്രത്തിൽ നിന്നും ലഭിച്ച നിർദേശം. ചടങ്ങുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ, പരിപാടിയുടെ ആകെ ചെലവ് 6.33 കോടി രൂപയായി ഉയർന്നതോടെ അധികതുക നൽകാൻ കേന്ദ്രം തയ്യാറായില്ല. ഇതോടെ, മൂന്ന് കോടി രൂപ മാത്രം അനുവദിച്ച കേന്ദ്രം ബാക്കി വന്ന 3.33 കോടി രൂപ നൽകിയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കുടിശ്ശിക ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചെങ്കിലും ഹോട്ടൽ ബില്ലുകൾ ഉൾപ്പെട്ട തുക സംസ്ഥാനം വഹിക്കണമെന്നായിരുന്നു മറുപടി. രണ്ടാമതും ഇതേ വിഷയം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. അതിനിടെ, ഹോട്ടൽ സേവനങ്ങൾ പ്രയോജനപ്പെടുത്തി 12 മാസം കഴിഞ്ഞിട്ടും ബില്ലുകൾ അടയ്ക്കാത്തത് ചൂണ്ടിക്കാട്ടി ഹോട്ടൽ അധികൃതർ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് കത്ത് നൽകി.
കുടിശ്ശികയുടെ കാര്യം ആവർത്തിച്ച് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ബില്ലുകൾ ഇപ്പോഴും അടച്ചിട്ടില്ലെന്ന് കത്തിൽ പറയുന്നു. 12 മാസമായി തുക അടയ്ക്കാത്ത സാഹചര്യത്തിൽ 18 ശതമാനം പലിശയായ 12.09 ലക്ഷം രൂപ കൂടെ ബില്ലിനൊപ്പം അടയ്ക്കേണ്ടതുണ്ട്. 2024 ജൂൺ ഒന്നിനകം വിഷയത്തിൽ തീരുമാനമായില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ഹോട്ടൽ അധികൃതരുടെ തീരുമാനം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

