മൈക്ക് മ്യൂട്ട് ചെയ്തു; നീതി ആയോഗ് യോഗത്തിൽ നിന്നും മമത ഇറങ്ങിപ്പോയി

സംസാരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് ഡൽഹിയിൽ നടക്കുന്ന നിതി ആയോഗ് യോഗത്തിൽ നിന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇറങ്ങിപ്പോയി. മൈക്ക് ഓഫ് ചെയ്‌തെന്നാണ് മമതയുടെ ആരോപണം. രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിച്ച യോഗത്തിൽ നിന്നാണ് പ്രതിഷേധിച്ചിറങ്ങിയത് . ഇൻഡ്യാ സഖ്യം അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ആരും യോഗത്തിൽ പങ്കെടുത്തിട്ടില്ല. ബി.ജെ.പി മുഖ്യമന്ത്രിമാരെ 15 മിനിറ്റ് സംസാരിക്കാൻ അനുവദിച്ചുവെന്നും താൻ സംസാരിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ മൈക്ക് ഓഫ് ചെയ്‌തെന്നും മമത പറഞ്ഞു.

എതിർപ്പ് ഉന്നയിക്കാൻ പോലും അവസരമുണ്ടായില്ല. വിവേചനം അംഗീകരിക്കില്ലെന്നും ബംഗാൾ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇൻഡ്യാ സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങളെ ബജറ്റിൽ തഴഞ്ഞുവെന്നും മമത ചൂണ്ടിക്കാട്ടി. ”നിങ്ങൾ (കേന്ദ്ര സർക്കാർ) സംസ്ഥാന സർക്കാരുകളോട് വിവേചനം കാണിക്കരുതെന്ന് ഞാൻ പറഞ്ഞു. എനിക്ക് സംസാരിക്കാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ 5 മിനിറ്റ് മാത്രമേ സംസാരിക്കാൻ അനുവദിച്ചുള്ളൂ. എനിക്ക് മുമ്പുള്ള ആളുകൾ 10-20 മിനിറ്റ് സംസാരിച്ചു. പ്രതിപക്ഷത്ത് നിന്ന് ഞാൻ മാത്രമാണ് പങ്കെടുത്തത്, എന്നിട്ടും എന്നെ സംസാരിക്കാൻ അനുവദിച്ചില്ല. ഇത് അപമാനകരമാണ്…’ മമത മാധ്യമപ്രവർത്തകരോട് പറഞ്ഞു.

2047ലെ വികസിത ഭാരതം എന്ന അജണ്ടയിലാണ് നീതി ആയോഗിൻറെ ഇന്നത്തെ സമ്മേളനം. സംസ്ഥാന മുഖ്യമന്ത്രിമാർ , ലെഫ്റ്റനൻറ് ഗവർണർമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്. ബജറ്റിൽ വിവേചനം കാട്ടിയതെന്നു ചൂണ്ടിക്കാട്ടി ആദ്യം ബഹിഷ്‌കരണം പ്രഖ്യാപിച്ചത് തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആയിരുന്നു. പിന്നാലെ ചേർന്ന ഇൻഡ്യ സഖ്യ യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശാണ് സമ്പൂർണ ബഹിഷ്‌കരണം എന്ന ആശയം അവതരിപ്പിച്ചത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കർണാടക ,തെലങ്കാന , ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. കർണാടകയിൽ ബജറ്റ് അവഗണനയ്ക്ക് എതിരെ കടുത്ത പ്രതിഷേധമാണ് കോൺഗ്രസ് സംഘടിപ്പിച്ചത്. എന്നാൽ മമതയും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനു യോഗത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇൻഡ്യ സഖ്യത്തിലെ പാർട്ടികളുടെ പൊതുവികാരം മമത യോഗത്തിൽ അറിയിക്കും എന്നായിരുന്നു ടി എം സി യുടെ വാദം . ബിഹാർ , ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങൾക്കു വാരിക്കോരി നൽകിയപ്പോൾ ബാക്കി എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ബജറ്റ് അവഗണിച്ചു എന്നാണ് സംസ്ഥാനങ്ങളുടെ പരാതി .


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply