മിഷോങ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ച സാഹചര്യത്തിൽ ചെന്നൈയിൽ ജാഗ്രതാ നിർദേശം. നിലവിൽ ചെന്നൈയിൽ നിന്ന് 90 കിലോമീറ്റർ അകലെയായാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. മിഷോങ് നാളെ രാവിലെ തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തു നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിൽ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ആന്ധ്രാപ്രദേശ്, വടക്കൻ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിൽ ചുഴലിക്കാറ്റ് അവസാന ഘട്ട മുന്നറിയിപ്പായ റെഡ് മെസേജ് പുറപ്പെടുവിച്ചു. ചെന്നൈയിൽ ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു.
ചെന്നൈയിൽ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കി ഡാമുകളും ജലസംഭരണികളും നിറയുകയാണ്. ആറു ഡാമുകളുടെ ശേഷിയുടെ 98 ശതമാനം നിറഞ്ഞതായി ജലവകുപ്പ് അറിയിച്ചു. ദുരിതാശ്വാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചെന്നൈയിൽ അടിയന്തരയോഗം ചേർന്നു. റൺവേയിൽ ഉൾപ്പെടെ വെള്ളം കയറിയ സാഹചര്യത്തിൽ, വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ഇവിടെനിന്നുള്ള പല വിമാനങ്ങളും റദ്ദാക്കി. വിമാനത്താവളം ഇന്നു രാത്രി 11 വരെ അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കി.
മഴയെ തുടർന്ന് ചെന്നൈ ബേസിൻ ബ്രിഡ്ജിനും വ്യാസർപടിക്കും ഇടയിലെ പാലത്തിൽ വെള്ളം ഉയർന്നതിനാൽ കേരളത്തിലേക്ക് ഉൾപ്പെടെയുള്ള പല ട്രെയിനുകളും റദ്ദാക്കി. തിങ്കളാഴ്ച ചെന്നൈ സെൻട്രൽ സ്റ്റേഷനിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ്, ചെന്നൈ തിരുവനന്തപുരം എക്സ്പ്രസ്, തിരുവനന്തപുരം മെയിൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നിവയടക്കമുള്ള ട്രെയിനുകളാണ് പൂർണമായും റദ്ദാക്കിയത്. തിങ്കളാഴ്ച രാത്രി കൊല്ലത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന ചെന്നൈ എഗ്മോർ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

