മാവോയിസ്റ്റ് പ്രവർത്തനം ആരോപിച്ചുള്ള കേസിൽ ഡൽഹി സർവകലാശാല മുൻ അധ്യാപകൻ പ്രഫ. ജി.എൻ.സായ്ബാബ ഉൾപ്പെടെ 6 പേരെ വിട്ടയച്ച് ബോംബെ ഹൈക്കോടതി. ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. സായ്ബാബ ഉൾപ്പെടെ 5 പേർക്ക് ജീവപര്യന്തവും ഒരാൾക്ക് 10 വർഷം തടവുമായിരുന്നു 2017ൽ വിചാരണക്കോടതി വിധിച്ച ശിക്ഷ. ഈ വിധിയാണ് ഇപ്പോൾ ഹൈക്കോടതി റദ്ദ് ചെയ്തിരിക്കുന്നത്.
യുഎപിഎ നിയമത്തിലെ വ്യവസ്ഥ പാലിച്ചല്ല വിചാരണക്കോടതിയുടെ നടപടികളെന്നു വിലയിരുത്തി പ്രതികളെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് ഒക്ടോബർ 2022ൽ വിട്ടയച്ചിരുന്നു. എന്നാൽ ഈ വിധി തടഞ്ഞ സുപ്രീംകോടതി വിഷയം വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. പോളിയോ ബാധയെത്തുടർന്ന് ശരീരം 90% തളർന്ന സ്ഥിതിയിലുള്ള സായ്ബാബ 2014ൽ അറസ്റ്റിലായതു മുതൽ നാഗ്പുർ സെൻട്രൽ ജയിലിലാണ്.
സായിബാബയെ 2022ൽ ഹൈക്കോടതി കുറ്റവിമുക്തനാക്കിയപ്പോൾ മഹാരാഷ്ട്ര സർക്കാരാണ് സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്. വിചാരണക്കോടതി സായ്ബാബയെ ശിക്ഷിച്ചത് തെളിവുകൾ വിശദമായി പരിശോധിച്ചാണെന്ന് വിലയിരുത്തിയാണ് സുപ്രീംകോടതി ഹൈക്കോടതി വിധി റദ്ദാക്കിയത്.
മഹാരാഷ്ട്രയിലെ മാവോയിസ്റ്റ് ബാധിത മേഖലയായ ഗഡ്ചിറോളിയിലെ കോടതിയാണ് 2017 ൽ സായ്ബാബയ്ക്കും ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) വിദ്യാർഥി ഹേം മിശ്ര, മാധ്യമപ്രവർത്തകൻ പ്രശാന്ത് സാംഗ്ലിക്കർ, മഹേഷ് ടിർക്കി, പാണ്ഡു നരോതെ എന്നിവർക്കും ജീവപര്യന്തം തടവു വിധിച്ചത്. മറ്റൊരുപ്രതി വിജയ് ടിർക്കിക്ക് 10 വർഷം തടവും. എച്ച1എൻ1 പനി ബാധിച്ചു പാണ്ഡു ഓഗസ്റ്റിൽ ജയിലിൽ മരിച്ചു. ഡൽഹി സർവകലാശാലയ്ക്കു കീഴിലെ രാം ലാൽ ആനന്ദ് കോളജിൽ ഇംഗ്ലിഷ് അധ്യാപകനായിരിക്കെയാണു മഹാരാഷ്ട്ര പൊലീസ് സായ്ബാബയെ അറസ്റ്റ് ചെയ്തത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

