മഹാകുംഭമേളയിലെ അപകടത്തിൽപ്പെട്ട് മരിച്ച കർണാടക സ്വദേശികളുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. മരിച്ച നാല് പേരുടെ വീട്ടുകാർക്ക് എത്രയും വേഗം സഹായം ഉറപ്പാക്കും. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാൻ എയർ ആംബുലൻസ് ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. സാഹചര്യങ്ങൾ നിരീക്ഷിച്ചു വരുകയാണ്. സംസ്ഥാനത്ത് നിന്നും കാണാതായ മറ്റ് 8 പേരുടെ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
മഹാകുംഭമേളയിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർക്കാണ് ജീവൻ നഷ്ടമായത്. പത്ത് പേര്‍ മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട് എന്നാൽ പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു. 90 പേർക്കാണ് പരിക്കേറ്റതെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു. ബാരിക്കേഡ് മറികടക്കാൻ വലിയ ആൾക്കൂട്ടം ശ്രമിച്ചതാണ് അപകട കാരണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു.
പുലർച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയിൽ വലിയ ജനക്കൂട്ടമെത്തിച്ചേർന്നു. സജ്ജീകരണങ്ങളെല്ലാം കൃത്യമായിരുന്നു എന്ന് വ്യക്തമാക്കിയ യോഗി ആദിത്യനാഥ് ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും കൂട്ടിച്ചേർത്തു. സർക്കാർ അതിവേഗം ഇടപെടുകയും പരിക്കേറ്റവർക്ക് ചികിത്സ നൽകുകയും ചെയ്തെന്നും യോഗി വിശദീകരിച്ചിരുന്നു. അതേസമയം, ദുരന്തമുണ്ടായ ത്രിവേണി ഘട്ടിൽ സ്നാനം വീണ്ടും തുടങ്ങി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

