കോയമ്പത്തൂരിൽ മലയാളി വിദ്യാർഥിനിയെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയെന്നു കുടുംബം. നീണ്ടകര അമ്പലത്തിൻ പടിഞ്ഞാറ്റതിൽ പരേതനായ ഔസേപ്പിന്റെയും വിമല റാണിയുടെയും മകൾ ആൻസി (19) ആണു മരിച്ചത്.
ഇന്നലെ രാവിലെയാണു സതി മെയിൻ റോഡിലെ എസ്എൻഎസ് നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിനിയായ ആൽസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മലയാളികളായ സഹപാഠികൾക്കൊപ്പം താമസിക്കുന്നിടത്തു തർക്കം ഉണ്ടായതായും തുടർന്ന് നാട്ടിലേക്ക് ട്രെയിൻ കയറിയ ആൻസിയെ അനുനയിപ്പിച്ചു തിരികെ വരുത്തിയതായും പറയപ്പെടുന്നു. അടുത്ത ദിവസം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിനു പിന്നിൽ ഒപ്പം താമസിക്കുന്ന മലയാളി വിദ്യാർഥിനികൾക്കു പങ്കുണ്ടെന്നാണു പരാതി.
ഒപ്പം താമസിക്കുന്നവരിൽ ചിലർ കോയമ്പത്തൂരിലെ വീട്ടിലേക്ക് ആൺസുഹൃത്തുക്കളെ ക്ഷണിക്കുന്നത് ആൻസി ചോദ്യം ചെയ്തതായി പൊലീസിനു വിവരം ലഭിച്ചു. ഒപ്പം താമസിച്ചിരുന്നവരുടെ ബന്ധുക്കളെ വിവരം അറിയിച്ചതിലും വിരോധമുണ്ടായിരുന്നുവത്രേ. അന്വേഷണം ആവശ്യപ്പെട്ടു ബന്ധുക്കൾ കോവിൽപെട്ടി പൊലീസിനു പരാതി നൽകി. പൊലീസ് കേസെടുത്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

