മലപ്പുറത്ത് സംഘടിപ്പിച്ച സോളിഡാരിറ്റി പരിപാടിയിൽ വെർച്വലായി പങ്കെടുത്ത് ഹമാസ് നേതാവ്; സംഭവം വിവാദത്തിൽ

മലപ്പുറത്ത് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ഹമാസ് നേതാവ് വെർച്വലായി പങ്കെടുത്തത് വിവാദത്തിൽ. യുവജനപ്രതിരോധമെന്ന പേരിൽ വെള്ളിയാഴ്ച നടന്ന പരിപാടിയെയാണു ഹമാസ് മുൻ മേധാവി ഖാലിദ് മാഷൽ ഓൺലൈനായി അഭിസംബോധന ചെയ്തത്. സയണിസ്റ്റ്- ഹിന്ദുത്വ വംശീയതയ്ക്കെതിരേ അണിചേരുകയെന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ജമാ അത്ത് ഇസ്‌ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്‍റിന്‍റെ പരിപാടി. സംഘാടകർ തന്നെയാണ് ഇതിന്‍റെ വീഡിയോ പുറത്തുവിട്ടത്.

അൽ അഖ്സ നമ്മുടെ അഭിമാനമാണെന്നും ഇസ്രയേൽ ഗസയിലെ നമ്മുടെ ആളുകളോട് പ്രതികാരം തീർക്കുകയാണെന്നും മാഷൽ പറയുന്നതു വീഡിയൊ ദൃശ്യത്തിലുണ്ട്. എതിരാളികൾ നമുക്കെതിരേ ഒരുമിക്കുന്നത് നാം കാണുമ്പോൾ അതുപോലെ നമ്മളും ഒന്നിക്കണം. അവർക്കെതിരേ പോരാട്ട മുഖത്ത് ഇസ്‌ലാമിക സമൂഹം ഒന്നിച്ചുനിന്നില്ലെങ്കിൽ വലിയ പരീക്ഷണങ്ങൾ ഉണ്ടാവുമെന്നും മാഷൽ പറയുന്നു.

അതേസമയം, ഹമാസ് നേതാവ് പരിപാടിയില്‍ പങ്കെടുത്തതിനെതിരെ ബിജെപി കേരള ഘടകം രംഗത്തെത്തി. “സേവ് പലസ്തീന്‍’ എന്ന മുദ്രാവാക്യത്തിന്‍റെ മറവില്‍ അവര്‍ ഹമാസ് എന്ന ഭീകരസംഘടനയെയും അതിന്‍റെ നേതാക്കളെയും “പോരാളികളായി’ മഹത്വവത്കരിക്കുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്ര പറഞ്ഞു. കേരള പൊലീസ് എന്താണു ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

മതേതര കേരളത്തിൽ ഹമാസ് തീവ്രവാദി നേതാക്കൾ തന്നെ പരിപാടികളിൽ പങ്കെടുക്കുന്നെന്നും അന്വേഷിക്കേണ്ടിവരുമെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ പറഞ്ഞു.

‘വന്നു വന്നു കാര്യങ്ങൾ ഇത്രേടം വരെ ആയി നമ്മുടെ മതേതര കേരളത്തിൽ. ഹമാസ് തീവ്രവാദി നേതാക്കൾ തന്നെ പരിപാടികളിൽ പങ്കെടുക്കുന്നു. വീസ കിട്ടാത്തതുകൊണ്ട് വെർച്ച്വൽ ആയെന്നുമാത്രം. സംഘാടകരുടെ ഉദ്ദേശ്യം വ്യക്തം. അന്വേഷിക്കേണ്ടിവരും കേരളപൊലീസിന്. കേന്ദ്ര ഏജൻസികൾക്കും’ എന്ന് കുറിപ്പിൽ പറയുന്നു. നേരത്തേ മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഡ്യ സംഗമത്തിന് എതിരേയും കെ.സുരേന്ദ്രൻ രംഗത്തുവന്നിരുന്നു.

ഹമാസിന്‍റെ രൂപീകരണം മുതലുള്ള നേതാവാണു മാഷൽ. തുടക്കത്തിൽ ഹമാസിന്‍റെ കുവൈറ്റിലെ നേതാവായിരുന്നു. 1992ൽ ഹമാസ് പൊളിറ്റ് ബ്യൂറോ രൂപീകരിച്ചപ്പോൾ അതിന്‍റെ ചെയർമാനായി. ഷെയ്ഖ് അഹമ്മദ് യാസിനെയും അബ്ദേൽ അസീസ് അൽ റന്‍റീസിയെയും ഇസ്രയേൽ വധിച്ചതോടെയാണ് മാഷൽ ഹമാസിന്‍റെ തലവനായത്. ഇയാൾക്കു കീഴിലാണു 2006ലെ പലസ്തീൻ തെരഞ്ഞെടുപ്പിൽ ഹമാസ് ഭൂരിപക്ഷം നേടിയത്. 2017ൽ പൊളിറ്റ് ബ്യൂറോ ചെയർമാനായുള്ള കാലാവധി അവസാനിച്ചതോടെ മാഷൽ സ്ഥാനമൊഴിഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply