മണിപ്പുർ വിഷയം: സുപ്രീംകോടതി ചുമതലപ്പെടുത്തിയ മുൻ വനിതാജഡ്ജിമാരുടെ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കലാപത്തീയില്‍ അമര്‍ന്ന മണിപ്പുരില്‍ മനുഷ്യാവകാശപ്രശ്നങ്ങള്‍ പഠിക്കാൻ സുപ്രീംകോടതി ചുമതലപ്പെടുത്തിയ മുൻ വനിതാജഡ്ജിമാരുടെ സമിതി മൂന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

മുൻ ജഡ്ജിമാരായ ഗീതാമിത്തല്‍, ശാലിനി ഫസല്‍ക്കര്‍ ജോഷി, ആശാമേനോൻ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുമ്ബാകെ റിപ്പോര്‍ട്ടുകള്‍ നല്‍കിയത്. റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകള്‍ കേസുമായി ബന്ധപ്പെട്ട കക്ഷികള്‍ക്ക് കൈമാറാൻ സുപ്രീംകോടതി നിര്‍ദേശിച്ചു. വെള്ളിയാഴ്ച സുപ്രീംകോടതി മണിപ്പുര്‍ വിഷയത്തിലുള്ള ഹര്‍ജികള്‍ പരിഗണിക്കും.

സംഘര്‍ഷസമയത്ത് പൗരൻമാരുടെ ആധാര്‍കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ നഷ്ടമായിട്ടുണ്ട്. വീണ്ടും രേഖകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനായി നോഡല്‍ ഓഫീസറെ നിയമിക്കണം. ഇരകള്‍ക്കും കലാപബാധിതര്‍ക്കുമുള്ള നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്നാണ് രണ്ടാമത്തെ റിപ്പോര്‍ട്ടിലെ മുഖ്യശുപാര്‍ശ. നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി (നാല്‍സ) പദ്ധതികളുടെ മാതൃകയില്‍ നഷ്ടപരിഹാരത്തുക ഉയര്‍ത്തണം. മറ്റേതെങ്കിലും ക്ഷേമപദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് മണിപ്പുര്‍ നഷ്ടപരിഹാര പദ്ധതി പ്രകാരം സഹായം നല്‍കാനാകില്ലെന്ന നിലപാട് തിരുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.

ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളായ സ്ത്രീകളുടെ പുനരധിവാസം, അവര്‍ക്ക് മാനസിക പിന്തുണ നല്‍കാനുള്ള സംവിധാനം തുടങ്ങിയവ ഉറപ്പാക്കാനുള്ള ചില നടപടികളും ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതിനായി ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാൻ വിദഗ്ധരെയും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Leave a Reply