ഭാരത് ജോഡോ ന്യായ് യാത്രയിൽ നിന്ന് വിട്ട് നിന്ന് കമൽനാഥും എംഎൽഎമാരും; കോൺഗ്രസിനെ വിട്ടൊഴിയാതെ കൂടുമാറ്റ ഭീഷണി

കേരളത്തിൽ മുൻ മുഖ്യമന്ത്രി കരുണാകരന്റെ മകൾ പത്മജ വേണു​ഗോപാൽ ബിജെപിയിൽ ചേർന്ന ഞെട്ടലിൽ നിൽക്കെ, ദേശീയതലത്തിലും കോൺ​ഗ്രസിൽ കൂടുമാറ്റ ഭീഷണി. മധ്യപ്രദേശിലാണ് വിമത സാധ്യത ഉടലെടുത്തത്. മുൻ മുഖ്യമന്ത്രി കമൽനാഥടക്കം ചിന്ദ്‍വാരയിലെ ഏഴ് എംഎൽഎമാർ രാഹുൽ ​ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ നിന്ന് വിട്ടുനിന്നതാണ് ആശങ്കക്ക് കാരണം. അതിനിടെ, താൻ ബിജെപിയിൽ ചേരുന്നില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുമെന്നും ചിന്ദ്വാര എംപി നകുൽ നാഥ് വ്യക്തമാക്കി.

ബുധനാഴ്ച ബദ്‌നവാറിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര എത്തിയപ്പോഴാണ് എംഎൽഎമാർ വിട്ടുനിന്നത്. ചൊവ്വാഴ്ച ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിൽ രാഹുലിനൊപ്പം കമൽനാഥ് ഉണ്ടായിരുന്നു. ഡൽഹിയിൽ നടക്കുന്ന സിഇസി യോ​ഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനാലാണ് യാത്രക്ക് എത്താതിരുന്നതെന്ന് കമൽനാഥ് വിശദീകരിച്ചെങ്കിലും മറ്റ് ആറ് എംഎൽഎമാർ ഒരുമിച്ച് വിട്ടുനിന്നത് ചോദ്യമുയർത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുലും റാലിക്ക് ശേഷം പാർട്ടിയിലെ 66 എംഎൽഎമാരെയും കാണാൻ തീരുമാനിച്ചിരുന്നു.

ചിന്ദ്വാര എംഎൽഎമാർക്ക് മാത്രമല്ല, മറ്റ് ചില കോൺഗ്രസ് എംഎൽഎമാർക്കും വിവിധ കാരണങ്ങളാൽ ബദ്‌നാവർ റാലിയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന് കമൽനാഥ് പറഞ്ഞു. മാധ്യമങ്ങൾ അഭ്യൂഹം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ന്യായ് യാത്രയുടെ അന്തിമ റാലിയിൽ പങ്കെടുക്കാൻ കോൺഗ്രസ് എല്ലാ എംഎൽഎമാരോടും ഉന്നത നേതാക്കളോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സംസ്ഥാനത്തെ ന്യായ് യാത്രയുടെ ആറ് ദിവസങ്ങളിലും ആറ് ചിന്ദ്വാര എംഎൽഎമാർ വിട്ടുനിന്നു. ആദ്യ ദിവസം മാത്രമാണ് ഒരു എംഎൽഎ പങ്കെടുത്തത്. ചിന്ദ്വാര മുനിസിപ്പൽ കോർപ്പറേഷനിലെ ഏഴ് കോൺഗ്രസ് കോർപ്പറേറ്റർമാർ ചൊവ്വാഴ്ച ബിജെപിയിൽ ചേർന്നിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply