ബെംഗളൂരു കഫേയിലെ സ്ഫോടനം എൻഐഎയും ഐബിയും അന്വേഷിക്കും

ബെംഗളൂരുവിലെ രാമേശ്വരം കഫെയിലെ സ്ഫോടനത്തിൽ എൻഐഎയും ഐബിയും അന്വേഷണം നടത്തും. ടിഫിൻ ക്യാരിയറിലാണ് സ്ഫോടക വസ്തു ഉണ്ടായിരുന്നത്. ശക്തി കുറഞ്ഞ ഐഇഡിയാണ് ഉപയോഗിച്ചതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് നിർമ്മിച്ച ബോംബ് ഡീസൽ ഉപയോഗിച്ചാണോ പ്രവർത്തിപ്പിച്ചത് എന്ന് എഫ്എസ്എൽ റിപ്പോർട്ട് വന്ന ശേഷമേ വ്യക്തമാവുകയുള്ളു. ഉച്ചയ്ക്ക് ഒരു മണിക്ക് പോലീസ് ഉദ്യോഗസ്ഥരുടെ യോഗ ശേഷം കർണാടക മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ബെംഗളൂരു കഫേയിലെ സ്ഫോടനവും 2022ലെ മംഗളൂരു സ്ഫോടനവും തമ്മിലെ സമാനതകളും പോലീസ് പരിശോധിക്കുന്നുണ്ട്. 2022 നവംബർ 19 ന് മംഗളൂരുവിൽ ഒരു ഓട്ടോറിക്ഷയിൽ പൊട്ടിത്തെറിച്ച കുക്കർ ബോംബ് സ്ഫോടനവുമായുളള കഫെ സ്ഫോനത്തിന്‍റെ സമാനതകളാണ് നിലവിൽ പരിശോധിക്കുന്നത്.

ബെംഗളൂരുവില്‍ സ്ഫോടക വസ്തു ടൈമർ ഉപയോഗിച്ച് നിയന്ത്രിച്ചെന്നാണ് സംശയം. ടൈമറിന്‍റെ ചില അവശിഷ്ടങ്ങൾ കഫേയിൽ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന സൂചനയുമുണ്ട്. പരിക്കേറ്റവരിൽ 46കാരിയുടെ കർണപുടം തകർന്ന നിലയിലാണ്. അപകടനില തരണം ചെയ്തെങ്കിലും കേൾവിശക്തി നഷ്ടമായേക്കുമെന്നാണ് വിവരം.

വൈറ്റ്ഫീൽഡിനടുത്തുള്ള ബ്രൂക്ക് ഫീൽഡിലുള്ള പ്രസിദ്ധമായ രാമേശ്വരം കഫേയിൽ ഇന്നലെ ഉച്ചയ്ക്ക് 12.56നാണ് സ്ഫോടനമുണ്ടായത്. നിരവധി ആളുകൾ വന്ന് പോകുന്ന ഉച്ചഭക്ഷണ നേരത്ത് കൈ കഴുകുന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. രണ്ട് സ്ത്രീകളടക്കം മൂന്ന് ഹോട്ടൽ ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കും സ്ഫോടനത്തിൽ പരിക്കേറ്റു. മൊത്തം പത്ത് പേര്‍ക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. സംഭവത്തിൽ കസ്റ്റഡിയിലുള്ള ആളെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തുവരികയാണ്. യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply