ബി.ജെ.പി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയാല്‍ പാചക വാതകത്തിന്റെ വില സിലിണ്ടറിന് 2000 രൂപയായി ഉയരുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി മുന്നറിയിപ്പ് നൽകി. അടുപ്പ് കത്തിക്കാന്‍ വിറക് ശേഖരിക്കുന്നതിലേക്ക് മടങ്ങാന്‍ ജനങ്ങളെ ബി.ജെ.പി നിര്‍ബന്ധിതരാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബംഗാളിലെ ജാർഗ്രാം ജില്ലയിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മമത.
”തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ പാചക വാതക സിലിണ്ടറിന്റെ വില 1500 രൂപയോ 2000 രൂപയോ ആയി ഉയർത്തിയേക്കും.പിന്നെയും തീ കൊളുത്താൻ വിറക് ശേഖരിക്കുന്ന പഴയ രീതിയിലേക്ക് മടങ്ങേണ്ടി വരും” മമത പറഞ്ഞു. ഏപ്രിൽ അവസാനത്തോടെ കേന്ദ്ര സർക്കാർ ആവാസ് യോജനയുടെ വീടുകളുടെ നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ പശ്ചിമ ബംഗാൾ സർക്കാർ നിർമാണം ആരംഭിക്കുമെന്നും മമത മുന്നറിയിപ്പ് നല്‍കി. എംജിഎൻആർഇജിഎ കുടിശ്ശിക ബിജെപി സർക്കാർ നൽകിയില്ലെന്ന് അവര്‍ ആരോപിച്ചു.“100 ദിവസത്തെ തൊഴിൽ പദ്ധതിയുടെ പണം കിട്ടിയോ എന്ന് ഞാൻ ഒരു യുവാവിനോട് ചോദിച്ചു.ഏകദേശം 30,000 രൂപ ലഭിച്ചതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി തന്നെപ്പോലുള്ളവർക്ക് കേന്ദ്രസർക്കാർ നൽകാത്ത തുകയാണിത്. ഞങ്ങൾ 59 ലക്ഷം ആളുകൾക്ക് അവരുടെ കുടിശ്ശിക നല്‍കി,” അവർ കൂട്ടിച്ചേർത്തു.
സന്ദേശ്ഖാലി ലൈംഗികാതിക്രമക്കേസിലെ മുഖ്യപ്രതിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ഷാജഹാൻ ഷെയ്ഖിന്റെ അറസ്റ്റിനെച്ചൊല്ലി ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും തമ്മിൽ ഇപ്പോൾ കടുത്ത രാഷ്ട്രീയ പോരിലാണ്. ഖാനെ ആറു വര്‍ഷത്തേക്ക് ടിഎംസി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

