ഒഡീഷയിൽ മകളെയും കാമുകനെയും കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. ബന്ധുവായ വ്യക്തിയുമായി മകൾ ബന്ധം സ്ഥാപിച്ചതിൽ കുടുംബത്തിലുള്ളവർക്കുള്ള പ്രശ്നമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് അറിയിച്ചു. ഒഡീഷയിലെ കലാന്ദി ജില്ലയിലെ ധരംഗർ ഗ്രാമത്തിലാണ് സംഭവം. ഇരുപതികളിലുള്ള കമിതാക്കളുടെ മൃതദേഹം മരത്തിൽ തൂങ്ങിയ നിലയിൽ ജൂലൈ 9നാണ് കണ്ടെത്തിയത്.
കൊലപാതകത്തിൽ യുവതിയുടെ പിതാവിനു പിന്നാലെ മറ്റു രണ്ടു ബന്ധുക്കളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കളായ യുവതിയും യുവാവും ഒരു വർഷത്തോളമായി പ്രണയത്തിലായിരുന്നെന്നു പൊലീസ് അറിയിച്ചു. എന്നാൽ കഴിഞ്ഞ മാസം നടന്ന രഥയാത്ര ഉത്സവത്തിലാണ് ഇരുവരുടെയും ബന്ധത്തെ കുറിച്ച് യുവതിയുടെ വീട്ടുകാർ അറിയുന്നത്. പെൺകുട്ടിയുടെ സമുദായം ബന്ധുക്കൾ തമ്മിലുള്ള വിവാഹം അനുവദിക്കാത്തതിനാൽ പെൺകുട്ടിയുടെ വീട്ടുകാർ പ്രണയ ബന്ധത്തെ ശക്തമായി എതിർത്തു.
എന്നാൽ വീട്ടുകാർ എതിർത്തിട്ടും ഇരുവരും ബന്ധം തുടർന്നു. തുടർന്ന് ജൂൺ 30ന് ഇരുവരെയും വീടുകളിൽനിന്നു കാണാതായി. ഇവർക്കായി അന്വേഷണം തുടങ്ങിയ പെൺകുട്ടിയുടെ വീട്ടുകാർ രാത്രിയോടെ ഇവരെ അടുത്തുള്ള കരിമ്പു പാടത്ത് കണ്ടെത്തി. തുടർന്ന് തൊട്ടടുത്തുള്ള ശ്മശാനത്തിലേക്ക് ഇരുവരെയും കൊണ്ടുപോകുകയും പെൺകുട്ടിയുടെ അച്ഛനും ബന്ധുക്കളും ഇരുവരെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തു.
പൊലീസിനെ തെറ്റിധരിപ്പിക്കുന്നതിനായി അന്നു തന്നെ പെൺകുട്ടിയുടെ അച്ഛൻ പൊലീസ് സ്റ്റേഷനിലെത്തി മകളെ കാണാനില്ലെന്നു കാട്ടി കേസും ഫയൽ ചെയ്തു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

