സിംഹങ്ങൾക്കു സീത, അക്ബർ എന്നു പേരിട്ടതിൽ വിയോജിപ്പ് അറിയിച്ച് കൽക്കട്ട ഹൈക്കോടതി. പേരിട്ടതു ത്രിപുര സർക്കാരാണെന്നും മാറ്റാമെന്നും ബംഗാൾ സർക്കാർ അറിയിച്ചു. ഇതിന്റെ രേഖകൾ കോടതിയിൽ ഹാജരാക്കി. പട്ടിക്കും പൂച്ചയ്ക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്നു കോടതി ചോദിച്ചു. അക്ബർ പ്രഗത്ഭനായ മുഗൾ ചക്രവർത്തിയാണ്. അദ്ദേഹത്തിന്റെ പേര് സിംഹത്തിന് ഇട്ടതു ശരിയായില്ല. സിംഹത്തിനു ടഗോർ എന്നു പേരിടുമോ എന്നും കോടതി ചോദിച്ചു.
‘അക്ബർ’ എന്ന ആൺ സിംഹത്തെയും ‘സീത’ എന്ന പെൺസിംഹത്തെയും മൃഗശാലയിൽ ഒന്നിച്ചു പാർപ്പിക്കുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്താണു കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചത്. വിഎച്ച്പിയുടെ പരാതി റിട്ട്. ഹർജിയായി പരിഗണിക്കാനാവില്ലെന്നും പൊതുതാൽപര്യ ഹർജിയായി മാറ്റാനും കോടതി നിർദേശിച്ചു. പേര് സംബന്ധിച്ച് വിവാദം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നതാണ് അക്ബറിനെ സീതയ്‌ക്കൊപ്പം ഒരേ കൂട്ടിലിട്ടത് എന്നാണു വിഎച്ച്പിയുടെ വാദം. പെൺ സിംഹത്തിന്റെ പേരു മാറ്റണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന വനംവകുപ്പും ബംഗാൾ സഫാരി പാർക്ക് ഡയറക്ടറുമാണ് എതിർകക്ഷികൾ. ഈ മാസം 13ന് ആണ് ഇണ ചേർക്കുന്നതിനായി ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽനിന്നു സിംഹങ്ങളെ ബംഗാളിൽ എത്തിച്ചത്. അക്ബറിന് 7 വയസ്സും സീതയ്ക്ക് 5 വയസ്സുമാണു പ്രായം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

