നേപ്പാൾ ഭൂകമ്പത്തിൽ മരണസംഖ്യ 140 ആയി, കെട്ടിട അവശിഷ്ടങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നു, മരണസംഖ്യ ഉയർന്നേക്കും

നേപ്പാളിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂചലനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 140 ആയി. നിരവധി പേർക്ക് പരിക്കേറ്റു. ജജർകോട്ട് ജില്ലയിൽ രാത്രി 11.47നാണ് 6.4 തിവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത്. ജജർകോട്ട്, റുകം ജില്ലകളിലാണ് മരണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രകമ്പനം ഡൽഹി വരെ അനുഭവപ്പെട്ടിരുന്നു. ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. കെട്ടിട അവശിഷ്ടങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന.

റുകും ജില്ലയിൽ മാത്രമായി 35 പേരെങ്കിലും മരിച്ചിരിക്കാമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിരവധി പേരുടെ വീടുകൾ തകർന്നതായി പോലീസ് ഉദ്യോഗസ്ഥനായ നർവരാജ് ഭട്ടാറൈയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജാർക്കോട്ടിൽ 34 പേരുടെ മരണം സ്ഥിരീകരിച്ചതായി സർക്കാർ വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു. അർധരാത്രിയിൽ രക്ഷാപ്രവർത്തനം പ്രയാസകരമായിരുന്നെന്നും എങ്കിലും ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഉദ്യോഗസ്ഥനായ ഹരീഷ് ചന്ദ്ര ശർമ്മ പറഞ്ഞു.

നേപ്പാളിനുവേണ്ടി സാധ്യമാകുന്ന എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നേപ്പാളിലെ ഭൂകമ്പത്തിൽ നിരവധി ജീവനുകൾ നഷ്ടപ്പെട്ടതിലും നാശനഷ്ടങ്ങളുണ്ടായതിലും അതിയായ ദുഖമുണ്ട്. സാധ്യമാകുന്ന എല്ലാ സഹായവും നേപ്പാളിന് വേണ്ടി ചെയ്യും. അവിടുത്തെ ജനങ്ങളോട് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്, ദുരന്തത്തിൽ പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെ, മോദി എക്‌സ് പ്ലാറ്റ് ഫോമിൽ കുറിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply