മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ എൻസിപിയിൽനിന്ന് 18-19 എംഎൽഎമാർ ശരദ് പവാറിനൊപ്പം തിരികെയെത്തുമെന്ന് അവകാശവാദം. നിയമസഭാ സമ്മേളനത്തിനു പിന്നാലെ എംഎൽഎമാർ മറുകണ്ടം ചാടുമെന്നാണ് എൻസിപി ശരദ് പവാർ വിഭാഗം നേതാവ് രോഹിത് പവാറിന്റെ അവകാശവാദം. 2023 ജൂലൈയിലെ പിളർപ്പിനുശേഷം ശരദ് പവാറിനെക്കുറിച്ചു മോശമായി സംസാരിക്കാത്ത പല നേതാക്കളും അജിത്തിനൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇത്തരം നേതാക്കൾക്ക് ഈ സമ്മേളനകാലത്ത് ഭരണപക്ഷത്തിനൊപ്പം നിന്ന് അവരുടെ മണ്ഡലങ്ങളിലേക്ക് ആവശ്യമായ ഫണ്ടുകൾ നേടിയെടുക്കേണ്ടതുണ്ട്. അതുകൊണ്ട് അവർ സമ്മേളനം തീരുന്നതുവരെ കാത്തിരിക്കുകയാണ്. പലരും പവാർ സാഹിബുമായി ബന്ധപ്പെടുന്നുണ്ട്. ആരെയൊക്കെ തിരികെ എടുക്കണമെന്നതു പാർട്ടിയും പവാർ സാഹിബും തീരുമാനിക്കും’ -അഹമ്മദ്‌നഗർ ജില്ലയിലെ കർജാത് – ജാംഖെഡ് മണ്ഡലത്തിലെ എംഎൽഎ കൂടിയായ രോഹിത് വ്യക്തമാക്കി.
2019ലെ തിരഞ്ഞെടുപ്പിൽ എൻസിപിക്ക് 54 എംഎൽഎമാരുണ്ടായിരുന്നു. എന്നാൽ 2023 ജൂലൈയിലെ പിളർപ്പിനുശേഷം 40 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് അജിത് പവാർ പക്ഷത്തിന്റെ അവകാശവാദം. 27 മുതൽ ജൂലൈ 12 വരെയാണ് മഹാരാഷ്ട്ര നിയമസഭയുടെ സമ്മേളനം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

