നയാബ് സൈനി ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; പാർട്ടി വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ ജെജെപി എംഎൽഎമാർ സത്യപ്രതിജ്ഞ ചടങ്ങിനെത്തി

ഹരിയാനയില്‍ നായബ് സിങ് സെയ്നി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിജെപി- ജെജെപി സഖ്യം പിളര്‍ന്നതോടെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചതിനു പിന്നാലെയാണ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റത്. പാര്‍ട്ടി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതിരുന്ന ജെജെപി എംഎല്‍എമാര്‍ സത്യപ്രതിജ്ഞാ വേദിയിലെത്തി.

സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയോടെയാണ് ബിജെപി വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുന്നത്. 90 അംഗ ഹരിയാന നിയമസഭയില്‍ 46 എംഎല്‍എമാരാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 41 എംഎല്‍എമാരുള്ള ബിജെപി, പത്ത് എംഎല്‍എമാരുള്ള ജെജെപിയുടെ പിന്തുണയോടെയാണ് ഭരിച്ചിരുന്നത്.

അതേസമയം, ജെജെപിയിലെ പത്ത് എംഎല്‍എമാരില്‍ അഞ്ച് പേര്‍ ബിജെപിയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്. ജോഗി റാം സിഹാഗ്, രാം കുമാര്‍ ഗൗതം, ഈശ്വര്‍ സിങ്, രാംനിവാസ്, ദേവീന്ദര്‍ ബബ്ലി എന്നിവരാണ് ജെജെപിയില്‍നിന്ന് ബിജെപിയിലേക്ക് ചേരുമെന്ന് അറിയുന്നത്.

മുഖ്യമന്ത്രി സ്ഥാനം രാജിവച്ച മനോഹര്‍ ലാല്‍ ഖട്ടറിനെ ബിജെപി ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചേക്കും. കര്‍ന സീറ്റിലാകും ഖട്ടര്‍ മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. സഖ്യം പിളര്‍ന്നതിന് പിന്നാലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ജെജെപി നേതാവ് ദുഷ്യന്ത് ചൗതാല പ്രഖ്യാപിച്ചിട്ടുള്ളത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply