നടി തൃഷക്കെതിരായ മാനനഷ്ടക്കേസിൽ നടൻ മൻസൂർ അലി ഖാനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി. കേസ് കൊടുക്കേണ്ടത് തൃഷയെന്ന് പറഞ്ഞ കോടതി പൊതുവിടത്തിൽ എങ്ങനെ പെരുമാറണമെന്ന് മൻസൂർ പഠിക്കണമെന്നും വിമർശിച്ചു. കേസ് ഈ മാസം 22ലേക്ക് മാറ്റിവെച്ചതായും കോടതി അറിയിച്ചു.
എക്സ് ’പ്ലാറ്റഫോമിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് തൃഷക്കെതിരെ മൻസൂർ അലി ഖാൻ പരാതി നൽകിയത്. ദേശീയ വനിത കമ്മീഷൻ അംഗം ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെയും ചെന്നൈ കോടതിയിൽ മൻസൂർ കേസ് നൽകിയിരുന്നു. ‘ലിയോ’ സിനിമയുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിനിടെ തൃഷയ്‌ക്കെതിരെ മൻസൂർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വിവാദമായിരുന്നു.
എന്നാൽ ഒരു സ്ത്രീയെയും അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നും വസ്തുത മനസിലാക്കാതെ മൂവരും തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തി എന്നുമാണ് മൻസൂറിന്റെ വാദം. ചെന്നൈ പൊലീസ് കേസെടുത്തതിന് പിന്നാലെ മൻസൂർ മാപ്പ് പറയുകയും, നടനെതിരെ നടപടി വേണ്ടെന്ന് തൃഷ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. വിവാദം കേട്ടടങ്ങി എന്ന് കരുതിയിരിക്കവെയാണ് അപ്രതീക്ഷിത നീക്കവുമായി മൻസൂർ അലി ഖാൻ രംഗത്തെത്തിയത്.
മുൻപൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ലായൊന്നും ആയിരുന്നു മൻസൂർ പറഞ്ഞിരുന്നത്. ഉറപ്പായും ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നും മൻസൂർ പറഞ്ഞിരുന്നു. തൃഷയും വിജയിയും ഒന്നിച്ച ലിയോയില്‍, സുപ്രധാന വേഷത്തില്‍ ആയിരുന്നു മന്‍സൂര്‍ അലിഖാന്‍ എത്തിയത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

