തൊഴിൽ തട്ടിപ്പ്; കംബോഡിയയിൽ കുടുങ്ങിക്കിടക്കുന്നത് 300 ഇന്ത്യക്കാർ, കുറ്റകൃത്യങ്ങൾക്കിരയാക്കുന്നുവെന്ന് റിപ്പോർട്ട്

തൊഴിൽതട്ടിപ്പിൽപ്പെട്ട് കംബോഡിയയിൽ കുടുങ്ങിക്കിടക്കുന്നത് മുന്നൂറോളം ഇന്ത്യക്കാർ. കുടുങ്ങിയ 300 ഇന്ത്യക്കാരിൽ 150ഓളം പേർ വിശാഖപട്ടണത്തുനിന്നുള്ളവരാണ്. സിംഗപ്പൂരിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരായി ജോലി വാഗ്ദാനം ചെയ്ത് പ്രാദേശിക ഏജന്റുമാർ ഇവരെ കുടുക്കുകയായിരുന്നു. കംബോഡിയയിലെത്തിച്ച ഇവരെ ഇന്ത്യക്കാർക്കെതിരെ സൈബർ കുറ്റകൃത്യങ്ങൾ ചെയ്യാൻ നിർബന്ധിതരാക്കിയെന്ന് വിശാഖപട്ടണം പൊലീസ് പറയുന്നു.നാട്ടിൽ തിരിച്ചെത്താൻ കംബോഡിയയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടതിനുശേഷം ഇവർ പ്രതിഷേധ പ്രകടനം നടത്തി. കംബോഡിയയിലെ ഇന്ത്യക്കാർക്കെതിരെ സൈബർ കുറ്റകൃത്യങ്ങൾ ചെയ്യാൻ ചൈനാക്കാർ ഇവരെ നിർബന്ധിക്കുന്നതായും പ്രതിഷേധക്കാർ പറയുന്നു.

തൊഴിൽ തട്ടിപ്പിനിരയായ 60 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായും ഇവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായും ഇന്ത്യൻ എംബസി അറിയിച്ചു. ആകർഷകമായ പാക്കേജുകൾ കാട്ടി നിരവധി വിദേശ കമ്പനികൾ ഇന്ത്യക്കാരെ നോട്ടമിടുന്നുണ്ടെന്നും തൊഴിൽ തേടി ലാവോസിലേയ്ക്കും കംബോഡിയയിലേയ്ക്കും പോകുന്ന ഇന്ത്യക്കാർ തൊഴിൽ തട്ടിപ്പിനിരയാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. ലാവോസിൽ കോൾ സെന്റർ, ക്രിപ്‌റ്റോ കറൻസി തട്ടിപ്പുകൾ നടത്തുന്ന ഇവർ ഡിജിറ്റൽ സെയിൽസ് ആന്റ് മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്‌തികകളിൽ തൊഴിൽ വാഗ്ദാനം ചെയ്താണ് വലയിലാക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.ഈ കമ്പനികൾക്ക് ദുബായ്, ബാങ്കോക്ക്, സിംഗപ്പൂർ തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഏജന്റുമാരുണ്ട്. നേരിട്ടുള്ള അഭിമുഖവും ടൈപ്പിംഗ് ടെസ്റ്റും ഉൾപ്പെടെ നടത്തിയാണ് ജോലിക്കാായി റിക്രൂട്ട് ചെയ്യുന്നത്. ആകർഷകമായ പാക്കേജുകൾ, ഹോട്ടൽ താമസ സൗകര്യങ്ങൾ, വിമാന ടിക്കറ്റുകൾ, വിസ പ്രോസസ്സിംഗിൽ സഹായം എന്നിവ ഇവർ വാഗ്ദാനം ചെയ്യുന്നു. “റിക്രൂട്ട്മെന്റിനുശേഷം, തൊഴിൽ തേടിയെത്തിയവരെ ബന്ദികളാക്കുകയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്യുന്നു. ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയാക്കുന്നുവെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ‘വിസ ഓൺ അറൈവൽ’ പ്രകാരം എത്തുന്ന തായ്‌ലൻഡിലോ ലാവോസിലോ എത്തുന്നവർക്ക് തൊഴിൽ അനുവദിക്കാറില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply