തെലങ്കാന വാറങ്കലിലെ ബിആർഎസ് സ്ഥാനാർത്ഥി കാവ്യ തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറി; കെ.ചന്ദ്രശേഖർ റാവുവിന് കത്തയച്ചു

തെലങ്കാന വാറങ്കലിലെ ബിആര്‍എസ് സ്ഥാനാര്‍ത്ഥി കാവ്യ കഡിയം തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറി. ബിആര്‍എസ് പ്രസിഡന്റ് കെ. ചന്ദ്രശേഖര്‍ റാവുവിന് അയച്ച കത്തിലാണ് തെരഞ്ഞെടുപ്പില്‍ നിന്ന് താന്‍ പിന്‍മാറുകയാണെന്ന് കാവ്യ അറിയിച്ചത്. തന്റെ പിന്‍മാറ്റത്തില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ടായ വിഷമത്തില്‍ ഖേദം അറിയിക്കുന്നുവെന്നും കാവ്യ കത്തില്‍ പറഞ്ഞു.

പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന അഴിമതി, ഫോണ്‍ ചോര്‍ത്തല്‍, മദ്യ കുംഭകോണം തുടങ്ങിയ ആരോപണങ്ങളില്‍ പ്രതിഷേധിച്ചാണ് പിന്‍മാറ്റമെന്നാണ് സൂചന. ഈ സംഭവങ്ങളെ കുറിച്ച് കാവ്യ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാറങ്കല്‍ ജില്ലയിലെ നേതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും ഏകോപനമില്ലായ്മയും പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്നും കാവ്യ പറഞ്ഞു.

മുതിര്‍ന്ന ബിആര്‍എസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ കഡിയം ശ്രീഹരിയുടെ മകള്‍ കൂടിയാണ് കാവ്യ. സിറ്റിംഗ് എംപിയായ പസുനൂരി ദയാകറിനെ മാറ്റിയാണ് കാവ്യയെ മത്സരിപ്പിക്കാന്‍ ബിആര്‍എസ് തീരുമാനിച്ചത്. പസുനൂരി പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. അടുത്തിടെ നിരവധി നേതാക്കളാണ് ബിആര്‍എസ് വിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്നത്. എംഎല്‍എയായ ദനം നാഗേന്ദര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ എംപിമാരായ ബിബി പാട്ടീലും പി രാമുലുവും ബിജെപിയിലാണ് ചേര്‍ന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply