തെലങ്കാന മുഖ്യമന്ത്രിയായി എ. രേവന്ത് റെഡ്ഡി ഇന്ന് ചുമതലയേല്‍ക്കും. ഹൈദരാബാദിലെ എല്‍.ബി. സ്റ്റേഡിയത്തില്‍ രാവിലെ പത്തരയ്ക്കാണ് സത്യപ്രതിജ്ഞ.
രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുൻ ഖര്‍ഗെ അടക്കമുള്ള നേതാക്കള്‍ ചടങ്ങിൽ പങ്കെടുക്കും. സോണിയാ ഗാന്ധി എത്തുമോയെന്ന് ഉറപ്പില്ല. തെലങ്കാന കോണ്‍ഗ്രസിന്‍റെ ദളിത് മുഖം മല്ലു ഭട്ടി വിക്രമാര്‍ക്ക ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റേക്കും. ഉത്തം കുമാര്‍ റെഡ്ഡിയും ഉപമുഖ്യമന്ത്രിപദം വേണമെന്ന ആവശ്യം ഉന്നയിക്കുന്നതിനാല്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ വേണോ എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.
പൊങ്കുലെട്ടി ശ്രീനിവാസ് റെഡ്ഡി, കൊമ്മട്ടി റെഡ്ഡി രാജ് ഗോപാല്‍ റെഡ്ഡി, കൊമ്മട്ടി റെഡ്ഡി വെങ്കട്ട രമണ റെഡ്ഡി, ദൻസരി അനസൂയ എന്നിവരും ഇന്ന് മന്ത്രിമാരായി ചുമതലയേറ്റേക്കും. 119 സീറ്റില്‍ 64 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് തെലങ്കാനയില്‍ അധികാരത്തിലെത്തിയത്.
ഇതിനിടെ, രാജസ്ഥാനിലെ മുഖ്യമന്ത്രിയെ ബിജെപി ഇന്ന് പ്രഖ്യാപിച്ചേക്കും. ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍ നില്‍ക്കെ വസുന്ധര രാജെ സിന്ധ്യ ദില്ലിയിലെത്തി. മോദിയുമായും അമിത് ഷായുമായും ചര്‍ച്ച നടത്തിയേക്കും. വസുന്ധരയെ കേന്ദ്ര നേതൃത്വം ദില്ലിക്ക് വിളിപ്പിക്കുകയായിരുന്നെന്നാണ് സൂചന.
എംഎല്‍എമാരുടെ പിന്തുണയില്‍ ശക്തിപ്രകടനം നടത്തിയതിന് പിന്നാലെയായിരുന്നു ദില്ലിയിലേക്ക് വിളിപ്പിച്ചത്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രിമാരെ ബിജെപി ഉടൻ പ്രഖ്യാപിക്കും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

