തിരുവനന്തപുരത്ത് പെറ്റ് ഷോപ്പിലുണ്ടായ അഗ്നിബാധയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കിളികളും മത്സ്യങ്ങളും ചത്തു. തിരുവനന്തപുരം ഊരൂട്ടമ്പലം നീറമൺകുഴിയിൽ കോളച്ചിറക്കോണം വി എസ് ഭവനിൽ ഷിബിൻ നടത്തുന്ന ബ്രദേഴ്സ്, പെറ്റ് ആൻറ് അക്കോറിയത്തിലാണ് അഗ്നിബാധയുണ്ടായത്. വിൽപനയ്ക്കായി വെച്ചിരുന്ന നൂറിലേറെ കിളികളും വില കൂടിയ മത്സ്യങ്ങളുമാണ് ചത്തത്. 4 ഓളം മുയലുകൾ 9 പ്രാവുകൾ ജീവനോടെ ലഭിച്ചെങ്കിലും അവ അതിജീവിക്കാനുള്ള സാധ്യത കുറവാണെന്നാണ് കടയുടമ പറയുന്നത്.
പുലർച്ചെ 4 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്ന് ഷിബിൻ പറയുന്നു. വാടക കെട്ടിടത്തിലാണ് പെറ്റ് ഷോപ്പ് പ്രവർത്തിക്കുന്നത്. കെട്ടിട ഉടമ അഭിലാഷിൻ്റെ വീടിനോട് ചേർന്നാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. പുലർച്ചെ അഭിലാഷിൻ്റെ വീട്ടിനുള്ളിൽ പുക നിറഞ്ഞതിനെ തുടർന്ന് വീട്ടിലുള്ളവർക്ക് ശ്വാസതടസമുണ്ടായി ഇതേതുടർന്ന് വീടിന് പുറത്ത് ഇറങ്ങിയപ്പോൾ ആണ് പെറ്റ് ഷോപ്പിൽ അഗ്നി പടരുന്നത് കാണുന്നത്. കെട്ടിട ഉടമയാണ് തീപിടിച്ച വിവരം ഫയർഫോഴ്സിനെയും പെറ്റ് ഷോപ്പ് ഉടമ ഷിബിനെയും അറിയിച്ചത്.
തുടർന്ന് സ്ഥലത്ത് എത്തിയ ഫയർഫോഴ്സ് സംഘം തീ അണയ്ക്കുകയായിരുന്നു. അഗ്നിബാധയിൽ അസ്വഭാവികതയുണ്ടെന്നാണ് പെറ്റ് ഷോപ്പ് ഉടമ ആരോപിക്കുന്നത്. പുറത്തുള്ള വായു അകത്ത് കയറാനായി ഷട്ടർ മുക്കാൽ ഭാഗം അടച്ച ശേഷം നെറ്റിട്ട ഗേറ്റ് അടച്ചിടുന്നതാണ് പതിവ് എന്നും കട അടച്ചു പോകുമ്പോൾ മറ്റുള്ള ലൈറ്റുകൾ അനുബന്ധ ഉപകരങ്ങളും വിച്ഛേദിച്ച ശേഷമാണ് പോകുന്നത് എന്നും ഷിബിൻ പറയുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

