തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ദളിത് യുവാവിനെ വിവാഹം ചെയ്ത 19 കാരിയെ ചുട്ടുകൊന്നെന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തു വരുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അച്ഛനെയും 4 ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ സ്വദേശി ഐശ്വര്യ ആണ് കൊല്ലപ്പെട്ടത്. അച്ഛന്‍ പെരുമാൾ അടക്കം അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഡിസംബർ 31നാണ് നവീൻ എന്ന യുവാവുമായി ഐശ്വര്യയുടെ വിവാഹം നടന്നത്. മകളെ കാണാനില്ലെന്ന് ജനുവരി 2ന് അച്ഛൻ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ പെൺകുട്ടിയെ അച്ഛനൊപ്പം പറഞ്ഞുവിട്ടു. അഞ്ച് ദിവസത്തിനുശേഷം ഐശ്വര്യക്കെന്തോ അപകടം സംഭവിച്ചുവെന്ന് സംശയിക്കുന്നതായി സുഹൃത്ത് അറിയിച്ചതോടെ നവീൻ വീണ്ടും പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അച്ഛനും നാല് ബന്ധുക്കളും ചേര്‍ന്ന് ഐശ്വര്യയെ ചുട്ടുകൊന്നതായി കണ്ടെത്തിയത്.
അതേസമയം ഐശ്വര്യയെ വിളിച്ചുവരുത്തിയ പൊലീസ് അച്ഛനൊപ്പം നിര്‍ബന്ധിച്ച് പറഞ്ഞുവിടുകയും നവീനെ വിരട്ടുകയും ചെയ്തെന്നാണ് ആക്ഷേപം. ജാതിക്കൊലയ്ക്ക് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

