ബെംഗളൂരുവിലെ കുടിവെള്ള ക്ഷാമത്തിൽ പ്രതികരണവുമായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. എന്തുവില കൊടുത്തും ബെംഗളൂരുവിലേക്ക് മതിയായ ജലവിതരണം സർക്കാർ ഉറപ്പാക്കുമെന്ന് ഡികെ ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിലെ എല്ലാ പ്രദേശങ്ങളിലും ജലക്ഷാമം നേരിടുന്നുണ്ടെന്നും തന്റെ വീട്ടിലെ കുഴൽക്കിണർ പോലും വറ്റിവരണ്ടെന്നും ഡികെ ശിവകുമാർ പറഞ്ഞു. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഡികെയുടെ പരാമർശം ഉണ്ടായത്.
ബെംഗളൂരുവിൽ കനത്ത വെള്ളക്ഷാമം നേരിടുകയാണ്. എന്നാൽ എന്തുവിലകൊടുത്തും നഗരത്തിൽ ജലവിതരണം ഉറപ്പാക്കുമെന്നും ഡികെ ശിവകുമാർ പറഞ്ഞു. മഴയില്ലാത്തതിനാൽ കുഴൽക്കിണറുകൾ വറ്റിയതോടെ ബെംഗളൂരു കടുത്ത വെള്ളക്ഷാമം നേരിടുകയാണ്. വെള്ളം ഉപയോഗിക്കുന്നതിൽ പൊതുജനം ജാഗ്രത പാലിക്കണമെന്ന് റസിഡൻഷ്യൽ സൊസൈറ്റികൾ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, വെള്ളക്ഷാമം മുതലെടുത്ത് നിരവധി സ്വകാര്യ സംഘങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. നിരവധി സ്വകാര്യ വാട്ടർ ടാങ്കറുകൾ വെള്ളം എത്തിക്കുന്നതിന് അമിത തുക ഈടാക്കുന്നുണ്ട്. 600 രൂപ മുതൽ 3000 രൂപ വരെ ഈടാക്കുന്നുണ്ടെന്നും ശിവകുമാർ പറഞ്ഞു. എന്നാൽ ഇത് നിയന്ത്രിക്കുമെന്നും എല്ലാ സ്വകാര്യ വിതരണക്കാരും രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടതായും ഡികെ പറഞ്ഞു. ടാങ്കറുകൾ സഞ്ചരിക്കുന്ന ദൂരത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും വില നിശ്ചയിക്കുക.
അതേസമയം, ബെംഗളൂരുവിലെ ജലക്ഷാമത്തിൽ കേന്ദ്ര സർക്കാരിനെ ഡികെ ശിവകുമാർ വിമർശിച്ചു. വെള്ള ക്ഷാമം പരിഹരിക്കാൻ കഴിയുന്ന ജല പദ്ധതി കേന്ദ്രം സ്തംഭിപ്പിക്കുകയാണെന്നും ഡികെ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

