ഡൽഹി മദ്യനയ അഴിമതി കേസിൽ ജാമ്യം ലഭിച്ച ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് ജയിൽമോചിതനായി. മദ്യനയക്കേസിൽ അറസ്റ്റിലായ സഞ്ജയ് സിങ് ആറു മാസത്തോളമായി ജയിലിലായിരുന്നു. ചൊവ്വാഴ്ചയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത, പി.ബി വരാലെ എന്നിവരുടെ ബെഞ്ച് സഞ്ജയ് സിങിന് ജാമ്യം അനുവദിച്ചത്.
തിഹാർ ജയിലിന് പുറത്ത് കൂടിനിന്ന ആപ്പ് പ്രവർത്തകർ സഞ്ജയ് സിങിനെ ആർപ്പുവിളികളോടെ സ്വീകരിച്ചപ്പോൾ ആപ്പ് പ്രവർത്തകരോട് ആഘോഷിക്കാനുള്ള സമയമല്ല പോരാടാനുള്ള സമയമാണ് എന്നായിരുന്നു അദേഹത്തിന്റെ പ്രതികരണം.
മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യ ആം ആദ്മി പാർട്ടി നേതാവാണ് സഞ്ജയ് സിങ്. അദ്ദേഹത്തിന് രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെടാമെന്നും കോടതി വ്യക്തമാക്കി. മനു അഭിഷേക് സിങ്വിയാണ് സഞ്ജയ് സിങ്ങിന് വേണ്ടി ഹാജരായത്.
സഞ്ജയ് സിങ് ആണ് മദ്യനയ അഴിമതിയിൽ പണം വാങ്ങിയത് എന്നായിരുന്നു ഇ.ഡി വാദം. എന്നാൽ ഇതിന് ഒരു തെളിവ് പോലും ഹാജരാക്കാൻ ഇ.ഡിക്ക് കഴിഞ്ഞില്ല. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടക്കമുള്ള ആം ആദ്മി പാർട്ടി നേതാക്കളെല്ലാം ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ജയിലിലാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

