ഡൽഹി നിവാസികൾ ദുരിതത്തിൽ; യമുനയിലെ ജലനിരപ്പ് വീണ്ടുമുയരുന്നു

യമുനാനദിയിലെ ജലനിരപ്പ് വീണ്ടും ഉയർന്നതോടെ ഡൽഹി നിവാസികൾ ദുരിതത്തിലായി. ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ടിൽനിന്ന് കൂടുതൽ ജലം തുറന്നുവിട്ടതോടെ വ്യാഴാഴ്ച രാവിലെ ജലനിരപ്പ് 208.46 മീറ്ററായി. യമുനയിൽ പതിറ്റാണ്ടുകൾക്കിടെയുള്ള ഉയർന്ന ജലനിരപ്പാണിത്. അണക്കെട്ടിൽനിന്നു കൂടുതൽ ജലം നദിയിലേക്കു തുറന്നുവിടരുതെന്ന് ഡൽഹി സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 

ഹിമാചൽ പ്രദേശിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിലാണ് അണക്കെട്ടിൽ സംഭരിക്കാവുന്നതിലേറെ വെള്ളം എത്തിയത്. അധികജലം തുറന്നുവിടണമെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിൽക്കുകയാണ്. എന്നാൽ രണ്ട് മണിയോടെ അണക്കെട്ടിൽനിന്നുള്ള നീരോഴുക്കു കുറയുമെന്ന് കേന്ദ്ര ജല കമ്മിഷൻ അറിയിച്ചു. സിവിൽ ലൈൻസ് ഏരിയയിലെ റിങ് റോഡിൽ വെള്ളംകയറിയതിനെത്തുടർന്ന് മജ്‌നു കാ ടിലയെയും കശ്മീരി ഗേറ്റിനെയും ബന്ധിപ്പിക്കുന്ന ഭാഗത്തേക്ക് പ്രവേശനം നിരോധിച്ചു. ഡൽഹി നിയമസഭയുടെയും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെയും വസതിയിൽനിന്ന് 500 മീറ്റർമാത്രം അകലെയാണിത്. ഓൾഡ് ഡൽഹിയിൽ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാൽ നിഗംബോധ്ഘട്ടിലേക്ക് ആളുകൾ പ്രവേശിക്കരുതെന്ന് നിർദേശമുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി ഡൽഹിയിൽ ദേശീയ ദുരന്തനിവാരണ സേനയുടെ 12 സംഘമാണ് നിലവിലുള്ളത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply