ബജറ്റിന് ഒരു ദിവസം മുമ്പ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ പാർലമെൻ്റിൽ അവതരിപ്പിച്ചു. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 6.3 ശതമാനം മുതൽ 6.8 ശതമാനം വരെ വളരുമെന്നാണ് സാമ്പത്തിക സർവേ റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സമഗ്രമായ അവലോകനം അല്ലെങ്കിൽ വാർഷിക റിപ്പോർട്ടാണ് സാമ്പത്തിക സർവേ. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിൻ്റെ (സിഇഎ) മാർഗനിർദേശപ്രകാരം ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിലെ സാമ്പത്തിക വിഭാഗമാണ് ഇത് തയ്യാറാക്കുന്നത്.
പൊതുതെരഞ്ഞെടുപ്പിന് ശേഷം അവതരിപ്പിച്ച കേന്ദ്ര ബജറ്റിന് മുന്നോടിയായി 2024 ജൂലൈ 22-നാണ് മുൻപ് സാമ്പത്തിക സർവേ അവതരിപ്പിച്ചത്. അതിനുശേഷം ആറ് മാസത്തിനുള്ളിലാണ് അടുത്ത സാമ്പത്തിക സർവേ റിപ്പോർട്ട് വരുന്നത്.
ധനമന്ത്രി പാർലിമെന്റിൽ വെച്ച സാമ്പത്തിക സർവേ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വരുന്ന സാമ്പത്തിക വർഷത്തിൽ സുസ്ഥിരമായി തുടരും. കാർഷിക മേഖല ഉൾപ്പടെ എല്ലാ മേഖലകളും മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് സാമ്പത്തിക സർവേ റിപ്പോർട്ടിൽ പറയുന്നു. വ്യാവസായിക മേഖലയും പുരോഗതിയിലാണ്. കോവിഡിന് മുൻപുള്ള വർഷങ്ങളേക്കാൾ മികച്ച സ്ഥിതിയിലാണ് രാജ്യത്തെ വ്യാവസായിക മേഖല എന്നും റിപ്പോർട്ട് പറയുന്നു.
പണപ്പെരുപ്പം നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും രിപൊരിയിൽ പറയുന്നു. 2023-24 സാമ്പത്തിക വർഷത്തിലെ റീട്ടെയിൽ പണപ്പെരുപ്പം 5.4 ശതമാനത്തിൽ നിന്നും 2024-25 ഏപ്രിൽ-ഡിസംബർ കാലയളവിൽ 4.9 ശതമാനമായി കുറഞ്ഞുവെന്ന് സർവേ പറയുന്നു. ഇന്ത്യയുടെ ഉപഭോക്തൃ വിലക്കയറ്റം 2026 സാമ്പത്തിക വർഷത്തിൽ ഏകദേശം 4 ശതമാനത്തിലേക്ക് എത്തിക്കുമെന്ന ലക്ഷ്യവുമായാണ് റിസർവ് ബാങ്കും ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടും പ്രവർത്തിക്കുന്നതെന്ന് സർവേ വ്യക്തമാക്കുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

